
കൊച്ചി: ചക്കയുടെ സ്വന്തം നാടായ കേരളത്തിൽ വിയറ്റ്നാം ചക്ക ചിപ്സിന് വൻ ഡിമാൻഡ്. എണ്ണയുടെ അംശംപോലും ഇല്ലാത്ത ചിപ്സിന്റെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ് ഇറക്കുമതി ചെയ്ത വിദ്യാർത്ഥിയായ പത്തൊൻപതുകാരന് മാസം ഒരു ലക്ഷം രൂപയിലധികം വരുമാനം.
പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായതിനാൽ പഠനത്തോടൊപ്പമാണ് ബിസിനസ്.
ഡ്രൈവറായ മലപ്പുറം ആക്കോട് ഊർക്കടവിൽ തടയിൽ വീട്ടിൽ ടി.പി. ബഷീറിന്റെയും പി.സി. മുബിനയുടെയും മകൻ മുഹമ്മദ് അൻഷിദ് വീടുതന്നെ സംരംഭത്തിന് വേദിയാക്കി.
പ്ളസ് ടുവിന് പഠിക്കാനുള്ള പണം കണ്ടെത്താൻ ബേക്കറികളിൽ പാർട്ട് ടൈം ജോലിക്ക് പോയതാണ് വഴിത്തിരിവായത്. ബേക്കറിയിലെ വിയറ്റ് നാം ചിപ്സിൽ ശ്രദ്ധ ഉടക്കി. അത് കേരളത്തിൽ നിർമ്മിക്കുന്നതല്ലെന്നും വിയറ്റ്നാമിൽനിന്നു വരുന്നതാണെന്നും അറിഞ്ഞതോടെ അതിന്റെ വില്പന തുടങ്ങിയാലോ എന്ന ചിന്ത മുളപൊട്ടി. ഒമാനിൽ ബിസിനസ് ചെയ്യുന്ന സഹോദരൻ മുഹമ്മദ് ഷാക്കിർ സാമ്പത്തികമായി സഹായിച്ചു.
ഫുഡ് ഹാൻഡ്‌ലിംഗ്, ലീഗൽ മെട്രോളജി, എഫ്.എസ്.എസ്.എ.ഐ റീ-പാക്കിംഗ് ലൈസൻസുകൾ സ്വന്തമാക്കിയാണ് 'സ്വീറ്റ് ചക്ക" എന്ന ബ്രാൻഡ് ലോഞ്ച് ചെയ്തത്.
എണ്ണയില്ലാത്ത ചിപ്സ്
വിയറ്റ്നാം സ്വന്തം സാങ്കേതിക വിദ്യകൊണ്ട് തയ്യാറാക്കുന്നതാണ് വാക്വം ഡ്രൈഡ് ചിപ്സ്. എണ്ണയിൽ വറുക്കാതെ, അതിലെ ജലാംശം നീക്കം ചെയ്യുന്നതോടെ ചിപ്സായി മാറും. സ്വാദും ഗുണവും ഒട്ടും നഷ്ടപ്പെടില്ല.
ഇറക്കുമതി ചെയ്ത് പാക്ക് ചെയ്ത് സ്വന്തം ബ്രാൻഡിൽ വില്പന നടത്തുകയാണ് അൻഷിദ്. ഓൺലൈനിൽ ഓർഡർ സ്വീകരിച്ച് ബേക്കറികൾക്കും ഷാേപ്പിംഗ് മാളുകളിലും എത്തിക്കും. സോഷ്യൽ മീഡിയവഴിയാണ് മാർക്കറ്റ് പിടിച്ചത്. ഗർഭിണികളും ചെറിയ കുട്ടികളുള്ള അമ്മമാരുമാണ് പ്രധാന ആവശ്യക്കാർ.
കോഴിക്കോട്, എറണാകുളം, കൊച്ചി, തിരുവനന്തപുരം തുടങ്ങി പ്രധാന നഗരങ്ങളിൽ ലഭ്യമാണ്. 500 കിലോയോളം അഡ്വാൻസ് ബുക്കിംഗുണ്ട്.ഒരുമാസം വില്പന അര ടൺ ചക്ക! ഒരു കിലോ ചക്ക പാക്കറ്റുകളാക്കി വിൽക്കുമ്പോൾ 2000 രൂപയോളം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |