ആലുവ: ഈസ്റ്റ് വെളിയത്തുനാട് വീടിനുനേരെ പെട്രോൾ ബോംബ് ആക്രമണം. മുറ്റത്ത് വീണ് പൊട്ടിയതിനാൽ ആർക്കും പരിക്കില്ല. ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെ 4.40നാണ് ബൈക്കിലെത്തിയയാൾ ഈസ്റ്റ് വെളിയത്തുനാട് മുഴുങ്ങത്തറ വീട്ടിൽ ജോൺ ഫെലിക്സിന്റെ വീടിനുനേരെ പെട്രോൾ ബോംബ് എറിഞ്ഞത്. മകൻ വീടിനുമുന്നിലിരുന്ന് പഠിക്കുമ്പോഴാണ് സംഭവം. ഒരു കുപ്പിയിൽ പെട്രോൾ നിറച്ചശേഷം അതിൽ തിരിയിട്ട് കത്തിച്ച് എറിയുകയായിരുന്നു. നിലത്ത് വീണയുടൻ വൻശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സി.സി.ടി.വിയിൽ ദൃശ്യം തെളിഞ്ഞിട്ടുണ്ട്. ജോൺ ഫെലിക്സിന്റെ ഭാര്യ ബിന്റ ജോൺ പൊലീസിൽ പരാതി നൽകി. അടുവാശേരി സ്വദേശിനിയായ ബിന്റ രണ്ടുമാസം മുമ്പാണ് വീടുൾപ്പെടെ അഞ്ചുസെന്റ് സ്ഥലം വാങ്ങിയത്. ആലുവ സംഗീത് നിധിയിൽ മാനേജരാണ് ബിന്റ. മുൻ വീട്ടുടമയുടെ ചില ബന്ധുക്കൾ വീടും സ്ഥലവും വിലകുറച്ച് വാങ്ങാൻ ലക്ഷ്യമിട്ടെങ്കിലും നടന്നിരുന്നില്ല. ഇതിൽ നീരസമുണ്ടായിരുന്നതായി പറയുന്നു. ബിന്റയുടെ സ്ഥലത്ത് കൂടെ വാഹനം കടത്തി വിടുന്നതുമായി ബന്ധപ്പെട്ട് സമീപത്തെ പാടശേഖര സമിതിയുമായും എതിർപ്പുണ്ടായിരുന്നു. ഇവരിൽ ആരെങ്കിലുമായിരിക്കാം അക്രമത്തിന് പിന്നിലെന്നാണ് ബിന്റ ആലുവ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |