SignIn
Kerala Kaumudi Online
Monday, 25 May 2026 9.31 AM IST

ഇറാന്റെ മുന്നറിയിപ്പ്: ഖാർഗിനെ തൊട്ടാൽ പേർഷ്യൻ ഉൾക്കടൽ സ്‌തംഭിക്കും

pic

ടെഹ്റാൻ: ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങളെ അഞ്ച് ദിവസത്തേക്ക് ആക്രമിക്കില്ലെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം, പേർഷ്യൻ ഉൾക്കടലിൽ നേവൽ മൈനുകൾ സ്ഥാപിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ. രാജ്യത്തിന്റെ തീരപ്രദേശങ്ങളെയോ ദ്വീപുകളെയോ യു.എസ് ആക്രമിച്ചാൽ പേർഷ്യൻ ഉൾക്കടലിലേക്കുള്ള വഴികൾ പൂർണമായും അടയുമെന്ന് ഇറാൻ ചൂണ്ടിക്കാട്ടി.

ഇറാന്റെ സാമ്പത്തിക നട്ടെല്ലെന്ന് അറിയപ്പെടുന്ന ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് സമ്മർദ്ദം ചെലുത്താനും യു.എസിന് പദ്ധതിയുണ്ടെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ മുൻനിറുത്തിയായിരുന്നു ഇറാന്റെ പ്രതികരണം. വിവിധ തരത്തിലെ നേവൽ മൈനുകൾ പേർഷ്യൻ ഉൾക്കടലിൽ സ്ഥാപിക്കുമെന്നും നിഷ്പക്ഷ രാജ്യങ്ങളുടെ കപ്പലുകൾക്ക് തങ്ങളുടെ ഏകോപനത്തോടെ മാത്രമേ നിലവിൽ ഹോർമുസ് കടക്കാനാകൂ എന്നും ഇറാൻ ഡിഫൻസ് കൗൺസിൽ പറഞ്ഞു.

# മാറിയുംമറിഞ്ഞും യു.എസ്

ഇറാൻ വിട്ടുവീഴ്ചയില്ലാതെ ആക്രമണം തുടരുമ്പോൾ നിലപാടുകൾ അടിക്കടി മാറ്റുകയാണ് ട്രംപ്

മാർച്ച് 20

 ട്രംപ്: ഇറാനെതിരെ ആക്രമണം ലക്ഷ്യംകാണുംവരെ തുടരും. വെടിനിറുത്തൽ ഇല്ല.

ഇറാൻ: വെടിനിറുത്തൽ ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. യു.എസുമായി ചർച്ചയ്ക്കില്ല


മാർച്ച് 21

 ട്രംപ്: യുദ്ധലക്ഷ്യം ഏറെക്കുറേ നേടി. യുദ്ധം അവസാനിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നു. ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട രാജ്യങ്ങളുടെ ഉത്തരവാദിത്വം

ഇറാൻ: യുദ്ധം ഉടനൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല


മാർച്ച് 22

 ട്രംപ്: ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാനിലെ പവർ പ്ലാന്റുകളെ നശിപ്പിക്കും

ഇറാൻ: ഗൾഫിലെ ഊർജ കേന്ദ്രങ്ങളും ജലശുദ്ധീകരണശാലകളും തകർക്കും. പേർഷ്യൻ ഉൾക്കടലിൽ നേവൽ മൈനുകൾ വിതറും. ഹോർമുസ് പൂർണമായും അടയ്ക്കും (ഹോർമുസിൽ വിലക്ക് ശത്രുക്കളുമായി ബന്ധമുള്ള കപ്പലുകൾക്ക് മാത്രമെന്ന് ഇറാൻ)

--------------------------------------


``ഇറാൻ ഇങ്ങോട്ട് സമീപിച്ചതാണ്. കാരണം ഊർജ്ജ കേന്ദ്രങ്ങളുടെ തകർച്ച അവർ ആഗ്രഹിക്കുന്നില്ല. കാര്യങ്ങൾ നന്നായി പോയാൽ സംഘർഷം തീരും. എണ്ണ വില കുത്തനെ താഴും. മറിച്ചായാൽ, ശക്തമായ ബോംബിംഗ് തുടരും.``

- ഡൊണാൾഡ് ട്രംപ്,

പ്രസിഡന്റ്, യു.എസ്

# ഇന്ത്യക്കാരന് പരിക്ക്

 യു.എ.ഇയിലെ അബുദാബിയിൽ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ട ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്ക്

 സൗദിക്കും യു.എ.ഇയ്ക്കും കുവൈറ്റിനും ബഹ്റൈനും നേരെയുണ്ടായ ആക്രമണശ്രമം തകർത്തു

 സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസിൽ യു.എസിന്റെ നിരീക്ഷണ വിമാനം തകർത്തെന്ന് ഇറാൻ

 ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ യു.എസ്-ഇസ്രയേൽ ആക്രമണം തുടരുന്നു. ക്വോം പ്രവിശ്യയിൽ ടർബൈൻ എൻജിൻ നിർമ്മാണ കേന്ദ്രം തകർത്തു

 വ്യോമാക്രമണങ്ങൾ എന്നന്നേക്കുമായി നിരോധിക്കപ്പെടണമെന്ന് ലിയോ മാർപാപ്പ

 ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് സമീപമുണ്ടായ മിസൈലാക്രമണം ഗുരുതരമാണെന്നും യു.എസുമായി ആശങ്ക പങ്കുവച്ചെന്നും റഷ്യ. റഷ്യൻ സഹകരണത്തോടെയാണ് നിലയത്തിന്റെ പ്രവർത്തനം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360