
കോട്ടയം: വേമ്പനാട്ടുകായലിൽ സുലഭമായിരുന്ന നാടൻ കൊഞ്ച് തീരെ അപ്രത്യക്ഷമായതായി കായൽ മത്സ്യകണക്കെടുപ്പിൽ വ്യക്തമായി. കായൽ മലിനീകരണവും തണ്ണീർമുക്കം ബണ്ട് മൂലം ഉപ്പുവെള്ളം സ്ഥിരമായി കയറിയിറങ്ങുന്നത് കുറഞ്ഞതുമാണ് ആറ്റുകൊഞ്ച് ഇല്ലാതാകാൻ കാരണമായി വിലയിരുത്തുന്നത്. 2018ലെ പ്രളയം മുതൽ ആറ്റുകൊഞ്ച് ലഭ്യത കുറഞ്ഞിരുന്നു. പിന്നീട് തൂക്കവും വലിപ്പവും കുറഞ്ഞു. ഇപ്പോൾ പൂർണമായി ഇല്ലാതാവുകയായിരുന്നുവെന്ന് അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻ‌് എൻവയൺമെന്റ് റിസോർസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളും ഗവേഷകരും മത്സ്യതൊഴിലാളികളുമടക്കം നൂറിലേറെ പേർ ചേർന്ന് നടത്തിയ മത്സ്യകണക്കെടുപ്പിൽ കണ്ടെത്തി
ഭീഷണിയായി സക്കർ ഫിഷ്
അധിനിവേശ മത്സ്യങ്ങളായ സക്കൽ ക്യാറ്റ്, സക്കർ ഫിഷ്, പാക്കു, പേൾ ഗൗരാമി തുടങ്ങിയ മത്സ്യങ്ങൾ വർദ്ധിച്ചത് നാടൻ കായൽ മത്സ്യങ്ങൾക്ക് ഭീഷണിയായി. അക്വേറിയങ്ങളിൽ പായലും അഴുക്കുകളും തിന്നു നശിപ്പിക്കുന്നതിന് വളർത്തുന്ന ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യമാണ് സക്കർ ഫിഷ്. ചെറുകുളങ്ങളിലും വളരും.2018ലെ പ്രളയത്തോടെയാണ് ഇവ വേമ്പനാട്ടുകായലിൽ എത്തിയതെന്ന് കരുതുന്നു. പ്രജനന കാലത്ത് മീൻ മുട്ടകളും ചെറുമത്സ്യങ്ങളെയും തിന്നുന്ന ഇവ ഭാവിയിൽ തനതു കായൽ മത്സ്യങ്ങളുടെ വംശനാശത്തിനും കാരണമാകും .
63 ഇനം മത്സ്യങ്ങൾ
മത്സ്യകണക്കെടുപ്പിൽ വേമ്പനാട്ടുകായലിൽ ചിറകുള്ള 63 ഇനം മത്സ്യങ്ങളെയും തോടുള്ള (ഷെൽ) 10 ഇനം മത്സ്യങ്ങളെയും കൂടുതലായി കണ്ടെത്തി. മത്സ്യ സമ്പത്തിന് ഭീഷണിയായ പ്ലാസ്റ്റിക് കവർ ,പ്ലാസ്റ്റിക് കുടിവെള്ളകുപ്പി എന്നിവ കായലിന്റെ അടിത്തട്ടിൽ ടൺ കണക്കിന് കണ്ടെത്തി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |