
കൊച്ചി: എറണാകുളം കേന്ദ്രീകരിച്ച് നടന്ന ക്രിപ്റ്റോകറൻസി നിക്ഷേപ ഇടപാടിൽ യുവാവിന്റെ 56.91 ലക്ഷം രൂപ ‘ആവി’യായി. നഗരഹൃദയമായ കലൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനം കേന്ദ്രീകരിച്ചാണ് തട്ടിപ്പിന് അരങ്ങൊരുങ്ങിയത്. പണം നഷ്ടപ്പെട്ട അന്യജില്ലക്കാരനായ 30കാരൻ നൽകിയ പരാതിയിൽ സ്ഥാപന ഉടമയും ഭാര്യയും മകളും ഉൾപ്പെടെ ഏഴ് പേരെ പ്രതി ചേർത്ത് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു.
ബാങ്കിൽ താത്കാലിക ജീവനക്കാരനായി ജോലി ചെയ്യുമ്പോഴാണ് കലൂർ ചമ്മണി ടവേഴ്സിലെ ‘ലിബർട്ടാസ് ബ്ലോക്ക്ചെയിൻ ഡെവലപ്മെന്റ് ആൻഡ് ട്രെയിനിംഗ്’ സ്ഥാപനത്തെ കുറിച്ച് സഹപ്രവർത്തകരിൽ നിന്ന് യുവാവ് അറിയാനിടയായത്.
ക്രിപ്റ്റോ കറൻസിയിൽ മുതൽമുടക്കിയാൽ വലിയ ലാഭവിഹിതമാണ് സ്ഥാപനം വാഗ്ദാനം ചെയ്തത്. യുവാവ് ബന്ധപ്പെട്ടപ്പോൾ ലിബർട്ടാസ് നടത്തിപ്പുകാരനും ഉടമയുമായ സ്റ്റാൻലി സൈമൺ, ഭാര്യ സീനത്ത് സ്റ്റാൻലി, മകൾ ജെന്നിഫർ, ജീവനക്കാരൻ ശിവദാസൻ എന്നിവർ നേരിട്ടെത്തി യുവാവുമായി ‘ഡീൽ’ ഉറപ്പിച്ചു.
വിശ്വസിപ്പിക്കാൻ വ്യാജ ലൈസൻസ്
നിക്ഷേപത്തുകയ്ക്ക് അനുസൃതമായി 3 മുതൽ എട്ട് ശതമാനം വരെ പലിശയായിരുന്നു വാഗ്ദാനം. മണിചെയിൻ മാതൃകയിൽ കൂടുതൽ അംഗങ്ങളെ പദ്ധതിയിൽ ചേർത്താൽ 10 ശതമാനം വരെ ഉയർന്ന പലിശയെന്ന മോഹനവാഗ്ദാനവും നൽകി. തുടർന്ന് 2021 സെപ്റ്റംബർ 5 മുതൽ 2023 മാർച്ച് നാല് വരെ 18 മാസത്തിനിടെ 56.91 ലക്ഷം രൂപ യുവാവ് നിക്ഷേപയിനത്തിൽ ഒടുക്കി. സ്വർണാഭരണം പണയം വെച്ച് എടുത്ത തുക വരെ ഇതിലുണ്ടായിരുന്നു.
കേന്ദ്ര സർക്കാരിന്റെ ലൈസൻസോടെയാണ് പ്രവർത്തിക്കുന്നതെന്ന് വിശ്വസിപ്പിക്കാൻ സ്ഥാപനം വ്യാജമായി ലൈസൻസും തയ്യാറാക്കി. ഈ ലൈസൻസ് കാണിച്ചാണ് യുവാവിന്റെ വിശ്വാസം പിടിച്ചുപറ്റിയത്.
ആദ്യ മാസങ്ങളിൽ ഉയർന്ന പലിശ ലഭിക്കുന്നതായി വാട്സാപ്പിൽ വ്യാജ ബില്ലുകൾ അയച്ചു കൊടുത്തു. പിന്നീട് ലാഭവിഹിതവും മുതൽമുടക്കും പിൻവിലക്കാൻ ശ്രമിച്ചെങ്കിലും തിരിച്ചു കിട്ടിയില്ല. തുടർന്നാണ് യുവാവ് എറണാകുളം നോർത്ത് പൊലീസിനെ സമീപിച്ചത്.
സംഘടിത കുറ്റകൃത്യം
ബി.എൻ.എസ് നിലവിൽ വരുന്നതിന് മുമ്പ് നടന്ന കുറ്റകൃത്യമായതിനാൽ ഐ.പി.സി പ്രകാരം വഞ്ചനാകുറ്റം, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന ഉൾപ്പെടെ അഞ്ചു വകുപ്പുകൾ ചുമത്തി. കൂടാതെ, ബി.എൻ.എസിൽ സൈബർ കുറ്റകൃത്യങ്ങൾക്കും സാമ്പത്തിക കുറ്റങ്ങൾക്കുമുള്ള വകുപ്പ് 111 കൂടി ചുമത്തി. അനിയന്ത്രിതമായ തോതിൽ പണം സ്വീകരിച്ചതിന് 2019ലെ ‘ബാനിംഗ് ഒഫ് അൺറെഗുലേറ്റഡ് ഡിപ്പോസിറ്റ് ’ ആക്റ്റിലെ വകുപ്പും ചുമത്തി. ഉടമയ്ക്കും കുടുംബത്തിനും പുറമെ, 4 പേരുൾപ്പെടെ 7 പേരാണ് പ്രതികൾ. നോർത്ത് എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |