കൊച്ചി: കാമുകനെ വീട്ടുകാർ കേസിൽ കുടുക്കിയതിന് പ്രതികാരമായി 17കാരി വെളിപ്പെടുത്തിയത് രണ്ട് കൊല്ലം മുമ്പ് ബന്ധുക്കൾ ചേർന്ന് ഒതുക്കി തീർത്ത ലൈംഗിക അതിക്രമം. കാമുകനെ കസ്റ്റഡിയിലെടുത്ത പള്ളുരുത്തി പൊലീസിനോടാണ് അടുത്ത ബന്ധുവിന്റെ പൊന്നുരുന്നിയിലെ വീട്ടിൽ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതോടെ 2025ൽ നടന്ന പീഡനത്തിൽ മൊഴിയെടുത്ത കടവന്ത്ര പൊലീസ് പ്രതിയായ 63കാരനെ ഇന്നലെ അറസ്റ്റ് ചെയ്തു.
18 വയസ് പൂർത്തിയാകാൻ മാസങ്ങൾ ബാക്കിയുള്ള പെൺകുട്ടിയുമായി അടുപ്പമുള്ള യുവാവിനെ കഴിഞ്ഞയാഴ്ചയാണ് വീട്ടുകാരുടെ പരാതിയെ തുടർന്ന് പള്ളുരുത്തി പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. യുവാവുമായുള്ള ബന്ധം അറിഞ്ഞതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടത്.
ഇതോടെ വീട്ടുകാർ ഒതുക്കി തീർത്ത ലൈംഗിക അതിക്രമം പെൺകുട്ടി വനിതാ പൊലീസിനോടും കൗൺസലിംഗ് നടത്തിയവരോടും തുറന്നുപറഞ്ഞു.
കോളനിയിൽ പ്രതിയും കുടുംബവും താമസിക്കുന്ന വീട്ടിൽ ചടങ്ങിൽ പങ്കെടുക്കാൻ വന്നപ്പോഴാണ് അന്ന് 15 വയസ് പ്രായമുണ്ടായിരുന്ന പെൺകുട്ടിയെ ആരുടെയും കണ്ണിൽപ്പെടാതെ പ്രതി ഉപദ്രവിച്ചത്. വീട്ടിൽ തിരിച്ചെത്തിയ കുട്ടി ഇക്കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്ന് ഇരുകൂട്ടരുടെയും ബന്ധുക്കൾ ചേർന്ന് സംഭവം ഒത്തുതീർപ്പ് ചർച്ചയിലൂടെ ഒതുക്കി തീർത്തു.
ഇതോടെ പൊന്നുരുന്നിയിലെ പീഡനക്കേസ് പള്ളുരുത്തി പൊലീസ് കടവന്ത്ര സ്റ്റേഷന് കൈമാറി. പെൺകുട്ടി നൽകിയ മൊഴി ആദ്യം വിശ്വാസത്തിൽ എടുക്കാതിരുന്ന പൊലീസ് സാഹചര്യ തെളിവുകൾ പരിശോധിച്ചതോടെ കഴമ്പുണ്ടെന്ന് കണ്ടെത്തി. ഞായറാഴ്ച കടവന്ത്ര പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്നലെ കോളനിയിലെ വീട്ടിൽ നിന്ന് 63കാരനെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |