
കിഴക്കമ്പലം: ഓൺലൈൻ വ്യാപാരത്തിലൂടെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് കിഴക്കമ്പലം മാക്കനിക്കര സ്വദേശിയായ യൂസഫിൽ നിന്ന് 12,03,121 രൂപ തട്ടിയെടുത്തതായി പരാതി. ഫേസ്ബുക്കിലൂടെയാണ് തട്ടിപ്പുസംഘം യൂസഫുമായി ബന്ധപ്പെടുന്നത്. തുടർന്ന് വാട്‌സ്ആപ്പിലൂടെ സന്ദേശങ്ങളയച്ച് വിശ്വാസം നേടിയെടുത്ത ശേഷം ഓൺലൈൻ വ്യാപാരത്തിൽ നിക്ഷേപിച്ചാൽ വൻതോതിൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു.
തുടർന്ന് എസ്.ബി.ഐ പുക്കാട്ടുപടി ശാഖയിലെ അക്കൗണ്ടിൽനിന്ന് ബാങ്ക് ആപ്ലിക്കേഷൻ വഴിയും ഗൂഗിൾ പേ മുഖേനയും വിവിധ ഘട്ടങ്ങളിലായി പണം കൈമാറി. 2026 ഏപ്രിൽ 16 മുതൽ ജൂലായ് 24 വരെയുള്ള കാലയളവിലാണ് പണം കൈക്കലാക്കിയതെന്നാണ് പരാതി. നിക്ഷേപിച്ച തുകയോ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ വിവരം മനസിലായത്. തുടർന്ന് യൂസഫിന്റെ മകൻ നിസാമുദ്ദീൻ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |