കബളിപ്പിക്കപ്പെട്ടത് കൊച്ചി സ്വദേശിയായ ഐ.ടി പ്രൊഫഷണൽ
കൊച്ചി: വിവാഹവാഗ്ദാനം നൽകി എറണാകുളം സ്വദേശിയായ യുവാവിൽ നിന്ന് ലക്ഷക്കണക്കിന് രൂപയും ഇലക്ട്രോണിക്സ് ഉപകരണങ്ങളും തട്ടിയെടുത്ത തമിഴ്നാട് സ്വദേശിനിയെ പ്രതിയാക്കി സെൻട്രൽ പൊലീസ് കേസെടുത്തു. പണവും സാധനങ്ങളും കൈക്കലാക്കിയ ശേഷം യുവതി പിന്മാറിയതോടെയാണ് ഐ.ടി പ്രൊഫഷണലായ യുവാവ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ചെന്നൈ അശോകപുരം സ്വദേശിനി ശിവാനിക്കെതിരെയാണ് വഞ്ചനാക്കുറ്റത്തിനും ഭീഷണിപ്പെടുത്തി പണം തട്ടിയതിനും കേസെടുത്തത്. എറണാകുളം കെ.പി.സി.സി ജംഗ്ഷന് സമീപം താമസിക്കുന്ന 31കാരനാണ് കബളിപ്പിക്കപ്പെട്ടത്. യുവതിയും ഐ.ടി മേഖലയിലാണ് പ്രവർത്തിക്കുന്നത്.
ഇരുവരും കൊച്ചി, ബംഗളൂരു നഗരങ്ങൾ കേന്ദ്രീകരിച്ച് ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടെയാണ് യുവതി വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി പണംതട്ടിയത്. അമ്മയുടെ ചികിത്സയ്ക്കെന്ന പേരിൽ രണ്ട് തവണയായി 18.34 ലക്ഷം രൂപയും 4.15 ലക്ഷം രൂപയും കൈക്കലാക്കി.
ഗൂഗിൾ പേ വഴിയായിരുന്നു ഇടപാട്. തുടർന്ന് കടവന്ത്രയിലെ ഷോറൂമിൽ നിന്ന് 94,992 രൂപയുടെ ലാപ്ടോപ്പും ചെന്നൈയിലെ കടയിൽ നിന്ന് 71,999 രൂപയുടെ ഐഫോണും 49,036 രൂപയുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും യുവാവ് വാങ്ങിക്കൊടുത്തു. പിന്നീട് അമ്മയുടെ വസ്തുവിന്റെ ആവശ്യത്തിനെന്ന പേരിൽ 25,000 രൂപയും വാങ്ങിയെടുത്തു.
രണ്ടുവർഷം കഴിഞ്ഞിട്ടും വിവാഹം കഴിക്കാൻ തയ്യാറാകാത്തതിനാൽ സംശയം തോന്നിയ യുവാവ് പണം നൽകുന്നത് നിർത്തി. ഇതോടെ സ്വകാര്യചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണംതട്ടാൻ യുവതി ശ്രമിച്ചതായി പൊലീസ് പറഞ്ഞു. പരാതിയിൽ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുതുടങ്ങുമെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |