തിരുവനന്തപുരം: അതിർത്തി തർക്കത്തെ തുടർന്ന് തലസ്ഥാനത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളും പിടിയിൽ. വഞ്ചിയൂർ ചമ്പക്കട സ്വദേശി വിശാഖിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് അയൽവാസി പ്രദീപും മറ്റു മൂന്നുപേരും പിടിയിലായത്. പ്രദീപിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് വിശാഖ്. ഈ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു
വിശാഖും പ്രദീപും തമ്മിൽ വഴിത്തർക്കം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ഡിസംബറിൽ വിശാഖ് പ്രദീപിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഈ കേസിൽ റിമാൻഡിലായിരുന്ന വിശാഖ് അടുത്തിടെയാണ് പുറത്തിങ്ങിയത്. ഞായർ ഉച്ചയ്ത്ത് രണ്ടുമണിയോടെ വഞ്ചിയൂർ പാസ്പോർട്ട് ഓഫീസിന് സമീപത്തെ ചമ്പക്കടയിലുള്ള വിശാഖിന്റെ വീടിന് മുന്നിലെ റോഡിൽ വച്ചായിരുന്നു കൊലപാതകം. കൈയ്ക്കും കാലിനും വയറിനും വെട്ടേറ്റ് വീണ വിശാഖിനെ ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാർ ശ്രമിച്ചിരുന്നില്ല. പൊലീസും ആംബുലൻസും എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴേക്കും വിശാഖ് മരിച്ചിരുന്നു.
കാറിൽ എത്തിയ പ്രദീപിനൊപ്പം മൂന്നു പേർ കൂടി ഉണ്ടായിരുന്നു. കൃത്യത്തിന് ശേഷം ഇവർ കാറിൽ രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ച വാഹനം പുലയനാർ കോട്ടയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് പ്രതികൾ പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |