കൊച്ചി: ആലുവ എടത്തലയിൽ പോക്സോ കേസ് ഇരയെ കാണാതായി. വനിതകൾ മാത്രം പഠിക്കുന്ന മതപാഠശാലയിൽ നിന്നാണ് പതിനാറുകാരിയെ കാണാതായതെന്നാണ് റിപ്പോർട്ട്. ഇന്നലെ വൈകുന്നേരം ആറുമുതലാണ് കുട്ടിയെ കാണാതായത്. താൻ ഇരയാക്കപ്പെട്ട കേസിലെ പ്രതിയായ പത്തൊമ്പതുകാരനോടൊപ്പമാണ് പെൺകുട്ടി പോയതെന്ന സംശയത്തിലാണ് പൊലീസ്.
കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് ആലുവയിലേക്ക് മാറിതാമസിക്കുകയായിരുന്നു കുട്ടിയുടെ കുടുംബം. അറുപതിലധികം കുട്ടികളാണ് മതപാഠശാലയിൽ പഠിക്കുന്നത്. ഇവിടെനിന്ന് ഇറങ്ങിപ്പോയ കുട്ടിയെ പിന്നീട് കാണാതായെന്ന് സ്ഥാപന അധികാരികൾ തന്നെയാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് കുടുംബവും പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
സ്ഥാപനത്തിൽ നിന്നിറങ്ങി എടത്തലയിലെ ഓട്ടോ സ്റ്റാന്റിൽ നിന്ന് ഓട്ടോപിടിച്ച് ആലുവ റെയിൽവേസ്റ്റേഷനിലെത്തിയ പെൺകുട്ടി ഓട്ടോ ഡ്രൈവറുടെ മൊബൈൽ വാങ്ങി ഒരാൾക്ക് ഫോൺചെയ്തു. ഓട്ടോക്കാരൻ നൽകിയ വിവരമനുസരിച്ച് ഈ നമ്പർ പരിശോധിച്ചപ്പോൾ അത് കേസിലെ പ്രതിയായ പത്തൊമ്പതുകാരന്റേതാണെന്ന് വ്യക്തമായി. ഇതോടെയാണ് പെൺകുട്ടി യുവാവിനൊപ്പം പോയതാകാമെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. കായംകുളം സ്വദേശിയാണ് യുവാവ്. എന്നാൽ പെൺകുട്ടി കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനിലാണ് കയറിയതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതവന്നിട്ടില്ല. റെയിൽവേസ്റ്റേഷനിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
നിലവിൽ ഫോൺനമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം. പെൺകുട്ടിയുടെ ഫോട്ടോ മറ്റുപൊലീസ് സ്റ്റേഷനുകളിലേക്കും റെയിൽവേ പൊലീസിനും അയച്ചുകൊടുത്തിട്ടുണ്ട്. കരുനാഗപ്പള്ളി സ്വദേശിയായ പെൺകുട്ടിയും കുടുംബവും മൂന്നുമാസംമുമ്പാണ് കേസിനെത്തുടർന്ന് എടത്തലയിലേക്ക് താമസം മാറിയത്.
A 16-year-old girl, who is a victim in a POCSO case, has gone missing from a girls-only religious school in Edathala, Aluva, Kochi. Police are investigating the incident and trying to find the missing girl.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |