
വിഴിഞ്ഞം: സോഷ്യൽ മീഡിയയിൽ നിന്ന് നമ്പർ കണ്ടെത്തി ഓട്ടം വിളിച്ച കാറുമായി മുങ്ങിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. അന്തർസംസ്ഥാന വാഹനമോഷണ സംഘത്തിലെ കണ്ണികളായ പത്തനംതിട്ട സ്വദേശി ജോയൽ (26),കാസർകോട് സ്വദേശിയും എറണാകുളത്ത് താമസിക്കുന്ന സാബിർ (23) എന്നിവരെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. തട്ടിയെടുത്ത കാറും കണ്ടെത്തി.
വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര സ്വദേശി മൈക്കിളിനെ (29) കബളിപ്പിച്ചാണ് കാറുമായി കടന്നത്. ഇക്കഴിഞ്ഞ 6നായിരുന്നു സംഭവം.പത്തനംതിട്ട സ്വദേശി ജോയൽ എന്ന് പരിചയപ്പെടുത്തിയാണ് മൈക്കിളിന്റെ ഫോണിലേക്ക് കാൾ എത്തിയത്.തുടർന്ന് പ്രതികൾ വിഴിഞ്ഞത്തെത്തി.ഒരു ദിവസത്തേക്ക് കാർ വാടകയ്ക്ക് നൽകണമെന്നും,പിറ്റേന്ന് തിരികെ നൽകാമെന്നും അറിയിച്ചു.പ്രതിയുടെ ഡ്രൈവിംഗ് ലൈസൻസും ആധാർകാർഡും വാങ്ങിയാണ് മൈക്കിൾ കാറ് കൊടുത്തത്.വാഹനം തിരികെ കിട്ടാതെ ആയതോടെ നിരവധിത്തവണ ജോയലിനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല.
തുടർന്നാണ് കബളിപ്പിക്കൽ മനസിലാക്കി പൊലീസിൽ പരാതി നൽകിയത്.ഇരുവരും നിരവധി മോഷണക്കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ നിന്ന് വാഹനം വാടകയ്ക്ക് കൊടുക്കുന്നവരുടെ നമ്പർ കണ്ടെത്തി ജോയലാണ് വാഹനം രണ്ടു ദിവസത്തേക്ക് ആവശ്യപ്പെട്ട് വിളിക്കുന്നത്.ശേഷം സാബിറിനെ എല്പിക്കും.സാബിർ ഈ വാഹനം തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ പണയം വയ്ക്കുകയോ പൊളിച്ചു വിൽക്കുകയോ ചെയ്യുകയാണ് രീതിയെന്നും,ഇവർ സമാന രീതിയിൽ 7ഓളം വാഹനങ്ങൾ തട്ടിയെടുത്തതായും പൊലീസ് പറഞ്ഞു. എസ്.ഐമാരായ കൃഷ്‌ണലാൽ,ബിനു,സി.പി.ഒമാരായ റെജിൻ,വിനയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |