SignIn
Kerala Kaumudi Online
Monday, 25 May 2026 6.58 AM IST

പെറ്റമ്മയുടെ കഴുത്തരിഞ്ഞു;അച്ഛനെ കൊല്ലാൻ കൊതിച്ചു 'എല്ലാം ലഹരിയിലാണ് "

geethamma

കണിച്ചാർ : പാലൂട്ടി വളർത്തിയ അമ്മയുടെ കഴുത്തിൽ കത്തിപായിക്കാനും അച്ഛനെ കൊലപ്പെടുത്താൻ കാത്തുനിൽക്കുകയും ചെയ്ത ക്രിസ്റ്റിയെ ഈ മാനസികാവസ്ഥയിലേക്ക് നയിച്ചത് ലഹരി ഉപയോഗമാണെന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘവും നാടും എത്തിനിൽക്കുന്നത്.പഠിക്കാൻ മിടുക്കനായ ഒരു കുട്ടിയെ മാതാവിനെ കൊലപ്പെടുത്താൻ മടിക്കാത്ത മാനസികാവസ്ഥയിലേക്ക് മാറ്റിയ ലഹരിയെ എത്രത്തോളം കരുതിയിരിക്കണമെന്ന വേദനാജനകമായ പാഠവും കൂടിയായി കൊളക്കാട് താന്നിക്കുന്നിലെ ഗീതമ്മയെന്ന വീട്ടമ്മയുടെ ദാരുണാന്ത്യം.

ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് ഈ ക്രൂരകൃത്യം നടന്നത്. ബംഗളൂരിൽ ബി.സി.എ വിദ്യാർത്ഥിയായിരുന്ന ക്രിസ്റ്റി ലഹരിക്ക് അടിമപ്പെട്ടതോടെയാണ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിൽ എത്തിയത്. മകനെ ഉപദേശിച്ച് നേരായ വഴിയിൽ എത്തിക്കാനുള്ള അമ്മയുടെ ശ്രമമാണ് കൊലയിലേക്ക് നയിച്ചത്.

സംഭവ സമയം രാത്രി ഗീതമ്മയും ഭർത്താവിന്റെ അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ക്രിസ്റ്റിയും അമ്മയും തമ്മിലുള്ള വാക്ക് തർക്കം ഒടുവിൽ കൊലയിൽ കലാശിക്കുകയയിരുന്നു. കഴുത്തിൽ മാരകമായ മുറിവേറ്റ ഗീതമ്മ തൽക്ഷണം തന്നെ മരിച്ചു. തങ്കച്ചനെയും കൊലപ്പെടുത്താൻ തയ്യാറെടുത്തു നിന്ന ക്രിസ്റ്റിയെ അയൽവാസികൾ അനുനയിപ്പിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

സാമാന്യം സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബത്തിലാണ് ഇങ്ങനെയൊരു ദുരന്തം സംഭവിച്ചതെന്നതാണ് നാട്ടുകാർ അവിശ്വസീനതയോടെ പങ്കുവെക്കുന്നത്.നാടിന് ഏറെ പ്രിയപ്പെട്ടവളും മികച്ച സംരംഭകയും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകയുമായി തിളങ്ങി നിൽക്കുകയായിരുന്നു ഗീതമ്മ.

വിശ്വസിക്കാനാകാതെ കൊളക്കാട് ഗ്രാമം

തങ്കച്ചനും ഗീതമ്മയും നാട്ടുകാരോട് വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നതെന്നും ഞെട്ടലോടെയാണ് വാർത്ത കേട്ടതെന്നും പ്രദേശവാസികൾ പറഞ്ഞു. കൊളക്കാട് പോലെ ഒരു ഗ്രാമത്തിൽ ഒരിക്കലും ഇങ്ങനെ ഒരു ക്രൂരകൃത്യം നടക്കുമെന്ന് ഇവിടെയുള്ളവർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. കൊളക്കാടിൽ ഗീതമ്മ സ്വന്തമായി ഒരു ബ്യൂട്ടി

പാർലറും തുന്നൽ കേന്ദ്രവും നടത്തിവരികയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഗീതമ്മ കേളകത്ത് ആരംഭിച്ച മൊണാലിസ ബ്യൂട്ടിപാർലർ കേളകത്തെ ആദ്യകാല സംരംഭങ്ങളിൽ ഒന്നായിരുന്നു. എത്രയോ നവവധുമാരുടെയും നാട്ടുകാരുടെയും പ്രിയങ്കരിയായി മാറിയ ഗീതമ്മയുടെ കൊലപാതകം നാട് ഞെട്ടലോടെയാണ് കേട്ടത്.

പതിറ്റാണ്ടുകളോളം വിദേശത്തായിരുന്ന തങ്കച്ചൻ വർഷങ്ങൾക്ക് മുമ്പാണ് നാട്ടിൽ തിരിച്ചെത്തി പുതിയ തൊഴിൽ മേഖലകളിൽ ഏർപ്പെട്ടത്. താന്നിക്കുന്നിൽ കെട്ടിടങ്ങൾ പണിത് വാടകയ്ക്ക് കൊടുത്തതോടൊപ്പം റിസോർട്ട് നിർമ്മാണത്തിലും വ്യാപൃതനായിരുന്നു. തങ്കച്ചനും ഗീതമ്മയും പള്ളിയിലെ കാര്യങ്ങളിലും മറ്റ് സംഘടനകളിലും സജീവമായി ഇടപെടുന്നവരായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. മകളുടെ വിവാഹം കഴിച്ച ശേഷം മകനെയും സ്വന്തം കാലിൽ നിർത്താനുള്ള ശ്രമത്തിനിടെയാണ് മകൻ പഠനം പാതിവഴിയിൽ നിർത്തി വീട്ടിൽ മടങ്ങിയെത്തിയത്. കുറച്ചുകാലം വിദേശത്തായിരുന്ന ക്രിസ്റ്റി അവിടെനിന്നും മടങ്ങി നാട്ടിലെത്തിയിരുന്നു. ഇയാൾ ലഹരിക്കടിമയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL