SignIn
Kerala Kaumudi Online
Monday, 25 May 2026 5.59 AM IST

മന്ത്രി സ്ഥാനത്തിൽ മനസുതുറന്ന് കെ.കെ. രമ: അർഹമായ പ്രാതിനിദ്ധ്യം ഉണ്ടാകുമെന്ന് വിശ്വാസം

kk-rema

കോഴിക്കോട്. കെ.കെ. രമയുടെ വടകരയിലെ രണ്ടാം ജയം ആർ.എം.പി.ഐക്കൊപ്പം കേരളത്തിൽ ഇടത് ബദലിനുകൂടി വഴിതുറക്കുകയാണ്. തിരഞ്ഞെടുപ്പാനന്തരം കേരളത്തിൽ ഇടത് ബദൽ രൂപപ്പെടുമെന്നാണ് മത്സരിക്കാനിറങ്ങിയതു മുതൽ രമയും പാർട്ടിയും പറഞ്ഞത്. യു.ഡി.എഫ് സ്വതന്ത്രരായി മത്സരിച്ചവരിൽ അമ്പലപ്പുഴയിൽ ജി. സുധാകരൻ, തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ, പയ്യന്നൂരിൽ കുഞ്ഞികൃഷ്ണൻ, കെ.കെ. രമയടക്കം നാലുപേരുണ്ട്. ആർ.എസ്.പിക്ക് മൂന്നു സീറ്റും സി.എം.പിക്ക് ഒരു സീറ്റുമുണ്ട്. എല്ലാം കമ്മ്യൂണിസ്റ്റുകാർ. വിജയപശ്ചാത്തലത്തിൽ കെ.കെ.രമ സംസാരിക്കുന്നു.

 കേരളത്തിൽ ഒരു ഇടത് ബദൽ രൂപപ്പെടുമോ ?

തീർച്ചയായും. പിന്നെ ഇത് ഇടത് ബദലല്ല. ശരിയായ ഇടതുപക്ഷം. ഇത്തവണ യു.ഡി.എഫ് പക്ഷത്ത് നിന്ന് ജയിച്ചവരിൽ ഘടകകക്ഷികളും അല്ലാത്തവരുമായി എട്ടുപേരുണ്ട്. അത് വലിയൊരു സംഖ്യയാണ്.

 ജയിച്ച മൂന്ന് സ്വതന്ത്രരുമായി ചർച്ച തുടങ്ങിയോ ?
അതെല്ലാം പാർട്ടി കമ്മിറ്റിയാണ് ചർച്ച ചെയ്യേണ്ടത്. ഭാവിയിൽ അത്തരമൊരു നീക്കത്തിന് സാദ്ധ്യതയില്ലാതില്ല.

 കെ.കെ. രമ മന്ത്രിയാവുമോ ?
അത്തരമൊരു തീരുമാനവും എടുത്തിട്ടില്ല. അടുത്ത ദിവസം പാർട്ടി സംസ്ഥാന കമ്മിറ്റി ചേർന്ന് എല്ലാം ചർച്ച ചെയ്യും.

 മന്ത്രി പദവി വേണ്ടെന്നുണ്ടോ ?

മന്ത്രി പദവി വേണമെന്നോ വേണ്ടെന്നോ പാർട്ടി തീരുമാനിച്ചിട്ടില്ല. അർഹമായ പ്രാതിനിദ്ധ്യം ഉണ്ടാവുമെന്നാണ് വിശ്വാസം.

 പിണറായി പ്രതിപക്ഷ നേതാവാകുമോ ?

ഇത്രയും വലിയ പരാജയമുണ്ടായതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹം എം.എൽ.എ സ്ഥാനം രാജിവയ്ക്കണം. ധാർഷ്ട്യത്തിനും അഹങ്കാരത്തിനുമേറ്റ തിരിച്ചടിയാണിത്. സർക്കാരും പാർട്ടി ഭരണവുമെല്ലാം കൈപ്പിടിയിലൊതുക്കി സംസ്ഥാനത്തെ വരിഞ്ഞുകെട്ടാൻ ശ്രമിച്ചതിന്റെ ഫലമാണ് ജനം നൽകിയത്.

 കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടി ഭൂരിപക്ഷമായി ?

ചന്ദ്രശേഖരനെ അവർ 51 വെട്ടുവെട്ടി. അതിന്റെ പ്രതികാരമായി ജനം അവരെ 102 വെട്ടുവെട്ടി. എന്റെ ഭൂരിപക്ഷം ടി.പിക്കുള്ള ജനകീയതയാണ്. അത്രമേൽ പ്രിയങ്കരനായിരുന്നു വടകരക്കാർക്ക് ടി.പി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KK REMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA