SignIn
Kerala Kaumudi Online
Monday, 25 May 2026 1.52 AM IST

'ഞാനും വി ഡി സതീശനും ഒരേ കോളേജിലാണ് പഠിച്ചത്'; മുഖ്യമന്ത്രിക്കുള്ള അനുമോദന ചടങ്ങിൽ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി

v-d-satheesan

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനൊപ്പം ജില്ലയിലെ മന്ത്രിമാർക്കും എംഎൽഎമാർക്കുമായി വമ്പൻ സ്വീകരണമൊരുക്കി യുഡിഎഫ്. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സ്വീകരണത്തിൽ നടന്മാരായ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും അപ്രതീക്ഷിത അതിഥികളായെത്തി.

കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ മുഖ്യമന്ത്രിയാകുന്നത് എളുപ്പമല്ലെന്ന് മമ്മൂട്ടി പറഞ്ഞു. എല്ലാവരെയും കേൾക്കാനും എല്ലാവരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാനും നീതിപൂർവ്വം കാര്യങ്ങൾ ചെയ്യാനുമുള്ള വലിയ ഉത്തരവാദിത്തമാണ് മുഖ്യമന്ത്രി സതീശന് ലഭിച്ചിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. താൻ പഠിച്ച കോളേജിലാണ് വി ഡി സതീശൻ പഠിച്ചതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനൊപ്പം അതിന്റെ നീതിപൂർവമായ വിതരണവും തന്റെ സർക്കാരിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി സതീശൻ പറഞ്ഞു. 'ഖജനാവ് ജനങ്ങളുടേതാണ്. അത് നീതിപൂർവമായി വിതരണം ചെയ്യും. വികസനം എന്നാൽ വലിയ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നതാണെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാൽ അതല്ല വികസനമെന്ന് ഇന്ന് മനസിലായി. ആ നാട്ടിൽ ജീവിക്കുന്നവരുടെ ജീവിതനിലവാരത്തിൽ സാരമായ മാറ്റമുണ്ടാകുന്നതാണ് വികസനം. അതിനുള്ള പദ്ധതികൾ ജൂൺ 19ന് അവതരിപ്പിക്കുന്ന ബജറ്റിൽ ഉണ്ടാകും. കേരളത്തിന്റെ മതസൗഹാർദം എന്നും നിലനിൽക്കണം. എല്ലാ മതങ്ങളെയും ചേർത്തുനിർത്തുന്നതും മറ്റൊരു മതസ്ഥർക്ക് ബുദ്ധിമുട്ട് വരുമ്പോൾ അവരെ ചേർത്തുനിർത്തുന്നതുമാണ് മതസൗഹാർദം. വർഗീയതയോട് ഒരു വിട്ടുവീഴ്‌ചയുമില്ല. ആരും വർഗീയത പറയരുതെന്ന ശക്തമായ നിലപാട് തുടരും. ഇത് ഞങ്ങളുടെ മതേതര കേരളമാണെന്ന് ലോകത്തോട് വിളിച്ച് പറയാൻ കഴിയണം'- സതീശൻ പറഞ്ഞു.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിക്ക് സ്വന്തം മണ്ഡലമായ പറവൂരിൽ ഒരുക്കുന്ന സ്വീകരണത്തിൽ നടൻ മോഹൻലാലും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയും പങ്കെടുക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: V D SATHEESAN, CM, NEWS, MAMMOOTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA