
ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തി തർക്കത്തിൽ നിർണായക ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ബീജിംഗിലേക്ക്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളുമായുള്ള 25-ാമത് പ്രത്യേക പ്രതിനിധിതല (എസ്.ആർ)ചർച്ചകൾ നാളെ നടക്കും. അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരി മേഖലയിലുള്ള ചൈനീസ് സേനയുടെ നീക്കവും അരുണാചലിലെ 27 സ്ഥലങ്ങൾക്ക് ഇന്ത്യ ഔദ്യോഗികമായി പേരിട്ടതിൽ ചൈന അറിയിച്ച എതിർപ്പും ചർച്ചയാകും.
സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായാണ് നിർണായക നീക്കം. ഉച്ചകോടിക്കായി ഡൽഹിയിലെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തുന്നതിനുള്ള സാദ്ധ്യതകൾക്ക് ഈ കൂടിക്കാഴ്ച വഴിതുറക്കുമെന്നാണ് വിലയിരുത്തൽ.
3,488 കിലോമീറ്റർ ദൈർഘ്യമുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ സമാധാനം ഉറപ്പാക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ അത്യന്താപേക്ഷിതമാണെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയിരുന്നു. 2003ൽ നിലവിൽ വന്ന എസ്.ആർ ചർച്ചാ സംവിധാനം അതിർത്തി തർക്ക പരിഹാരത്തിനും സംഘർഷങ്ങൾ ഒഴിവാക്കുന്നതിനുമുള്ള പ്രധാന നയതന്ത്ര മാർഗമാണ്. ചർച്ചകളിലൂടെ അതിർത്തിയിൽ പൂർണ സമാധാനം പുനഃസ്ഥാപിക്കാനാണ് ഇരുപക്ഷവും ശ്രമിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |