
ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ മികച്ച ബഹിരാകാശ പ്രതിഭകളെയും കമ്പനികളെയും നിക്ഷേപങ്ങളെയും ആകർഷിക്കുന്ന ആഗോള കേന്ദ്രമായി ഇന്ത്യ മാറണം. ലോകം ബഹിരാകാശത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഇന്ത്യയിലേക്ക് നോക്കുന്ന തരത്തിലുള്ള അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കണം.
ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ സേവാ തീർത്ഥിൽ ബഹിരാകാശ സ്റ്റാർട്ടപ്പ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു മോദി. ബഹിരാകാശ സാങ്കേതികവിദ്യയുടെ പ്രയോജനം കൃഷി, പരിസ്ഥിതി തുടങ്ങി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കണം. സ്ഥിരതയുള്ള നയങ്ങളും സർക്കാർ പിന്തുണയും സംരംഭകർക്ക് ആത്മവിശ്വാസം നൽകും. ബഹിരാകാശ രംഗം സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുത്തത് പുതിയ അവസരങ്ങൾക്ക് വഴിയൊരുക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ബഹിരാകാശ മേഖലയിൽ കരിയർ കെട്ടിപ്പടുക്കാൻ ഇന്ത്യയിലെത്തുന്ന സാഹചര്യമുണ്ടാകണം. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ആഗോള വിപണിയിൽ സാന്നിദ്ധ്യമുറപ്പിക്കാനും ലോകോത്തര കമ്പനികളായി വളരാനും കഴിയണമെന്നും മോദി പറഞ്ഞു.
റോക്കറ്റ് നിർമ്മാണം, ഉപഗ്രഹങ്ങൾ, നൂതന പ്രൊപ്പൽഷൻ, ബഹിരാകാശ-പ്രതിരോധ ഇന്റലിജൻസ്, ബഹിരാകാശ മാലിന്യ നിർമ്മാർജനം, എ.ഐ അധിഷ്ഠിത കാലാവസ്ഥാ സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പ് പ്രതിനിധികളാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |