
ന്യൂഡൽഹി : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ പുരുഷ സിംഗിൾസിൽ ഫ്രഞ്ച് താരം അലക്സ് ലാനിയെർ ജേതാവായി. ഫൈനലിൽ ജപ്പാന്റെ കോഡായ് നരോക്കെയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ച ലാനിയർ ലോക ബാഡ്മിന്റൺ ചാമ്പ്യനാകുന്ന ആദ്യ ഫ്രഞ്ച് താരവുമായി. 21-11,21-11 എന്ന സ്കോറിനായിരുന്നു 21കാരനായ ലാനിയറിന്റെ ജയം. പുരുഷ സിംഗിൾസിൽ കൂടാതെ മിക്സഡ് ഡബിൾസിലും ഇക്കുറി ഫ്രാൻസിലേക്കാണ് കിരീടം പോയത്. തോം ഗ്വിക്വേൽ - ഡെൽഫിൻ ഡെൽറിയൂ സഖ്യമാണ് ജേതാക്കളായത്. ചൈനീസ് സഖ്യത്തെയാണ് ഇവർ തോൽപ്പിച്ചത്. വനിതാ സിംഗിൾസിൽ കൊറിയൻ താരം ആൻ സെ യുംഗ് കിരീടം നേടി. 2024 ഒളിമ്പിക്സ് സ്വർണമെഡലിസ്റ്റ് കൂടിയായാ ആനിന്റെ രണ്ടാം ലോക ചാമ്പ്യൻഷിപ്പാണിത്. 2023ലാണ് ആദ്യം ലോക ചാമ്പ്യനായത്. ഇക്കുറി ഫൈനലിൽ ജാപ്പനീസ് താരം അകാനെ യമാഗുച്ചിയെയാണ് ആൻ തോൽപ്പിച്ചത്.
വനിതാ ഡബിൾസിൽ മലയാളിയായ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും നേടിയ വെങ്കലമാണ് ആതിഥ്യം വഹിച്ച ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ഏകമെഡൽ നേട്ടം. ഇവർ ഇന്നലെ മെഡൽ ഏറ്റുവാങ്ങി. വനിതാ ഡബിൾസിൽ ട്രീസയേയേും ഗായത്രിയേയും സെമിയിൽ തോൽപ്പിച്ച ചൈനയുടെ ലിയു ഷെംഗ്ഷു - ടാൻ നിംഗ് സഖ്യത്തെ തോൽപ്പിച്ച് കൊറിയയുടെ ഹാ ന ബീക്ക്- ലീ ഷോ ഹീ സഖ്യം കിരീടം നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |