
ലക്നൗ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ പരശുരാമനായി ചിത്രീകരിച്ച സംഭവം വിവാദമായി. രാജ്യമെമ്പാടും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രാഹുൽ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചിരുന്നു. എന്നാൽ കോൺഗ്രസിന്റെ വാരണാസി യൂണിറ്റ് നടത്തിയ ആഘോഷങ്ങളാണ് വിവാദങ്ങൾക്ക് വഴിവച്ചത്.
രാഹുൽ ഗാന്ധിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തെ പരശുരാമനായി ചിത്രീകരിച്ച് പ്രവർത്തകർ പോസ്റ്ററുകൾ പതിക്കുകയും പാലഭിഷേകം നടത്തുകയും ചെയ്തു. രാഹുലിന് വേണ്ടി ഗംഗാ തീരത്ത് പ്രത്യേക പൂജയും പ്രവർത്തകർ നടത്തി. രാഹുൽ ഗാന്ധി ഒരു കയ്യിൽ മഴുവും മറുകയ്യിൽ ഇന്ത്യൻ ഭരണഘടനയുടെ പകർപ്പും പിടിച്ചിരിക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. ഇതാണ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായത്.
ബിജെപി നേതാക്കൾ ശക്തമായ ഭാഷയിലാണ് ഇതിനെതിരെ പ്രതികരിച്ചത്. സനാതന ധർമത്തെ എതിർക്കുന്നവർ സ്വയം പരശുരാമനുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്നാണ് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് പ്രതികരിച്ചത്. കോൺഗ്രസ് പ്രവത്തകർ പരശുരാമനെ അപമാനിച്ചുവെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. ഭഗവാൻ പരശുരാമൻ ഭൂമിയിൽ നിന്ന് തിന്മയെ മോചിപ്പിച്ചതുപോലെ രാഹുൽ ഗാന്ധിയും ദുഷ്ടശക്തികളോട് പോരാടുകയാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |