
ടെഹ്‌റാൻ: അമേരിക്കയുമായി സമാധാന കരാറിൽ ഒപ്പുവച്ചെന്ന വിവരം സ്ഥിരീകരിച്ച് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള മോജ്‌തബ ഖമനേയി. എക്‌സിൽ കുറിച്ച പോസ്റ്റിൽ ഗതികെട്ട അമേരിക്കയാണ് കരാറിന് കാരണമായതെന്നും ഇറാന്റെ അതിയായ താൽപര്യം കൊണ്ടല്ലെന്നും ഖമനേയി വിമർശിക്കുന്നു. 'നിങ്ങൾക്ക് അറിവുലഭിച്ചപോലെ ഒരു സമാധാന കരാറിൽ ഇറാൻ-അമേരിക്കൻ പ്രസിഡന്റുമാർ ഒപ്പുവച്ചു. അമേരിക്കൻ പ്രസിഡന്റ് ട്രംപാണ് കരാറിനുവേണ്ടി ഗതികെട്ട് തന്റെ എല്ലാ സ്വാധീനവും ഉപയോഗിച്ചത്.'- ഖമനേയി കുറിച്ചു.
കരാറിൽ തനിക്ക് മറ്റൊരു വീക്ഷണമാണുള്ളതെന്ന് മോജ്‌തബ വ്യക്തമാക്കുന്നു. 'തത്ത്വപരമായി എനിക്ക് വേറൊരു കാഴ്‌ചപ്പാടാണുള്ളത്. എന്നിരുന്നാലും ഇറാനിയൻ രാജ്യത്തിന്റെയും പ്രതിരോധ മുന്നണിയുടെയും അവകാശസംരക്ഷണത്തിനുള്ള ഇറാൻ പ്രസിഡന്റിന്റെ പ്രതിജ്ഞാബദ്ധത കാരണം അനുമതി നൽകി.'- അദ്ദേഹം കുറിച്ചു. അമേരിക്ക കൂടുതൽ ആവശ്യങ്ങളുമായെത്തിയാൽ അത് അനുവദിച്ചുകൊടുക്കില്ലെന്നും മോജ്‌തബ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനുള്ള 14 ഇന ഇടക്കാല സമാധാന കരാറിൽ യു.എസ് പ്രസിഡന്റ് ട്രംപും ഇറാനിയൻ പ്രസിഡന്റ് പെസഷ്‌കിയാനും ഒപ്പിട്ടത് കഴിഞ്ഞദിവസമാണ്. 60 ദിവസത്തേക്ക് വെടിനിറുത്തൽ നീട്ടി. ഇതിനുള്ളിൽ ചർച്ചയിലൂടെ ഭിന്നത പരിഹരിച്ചാൽ അന്തിമ കരാറുണ്ടാകും. ഇരുവർക്കും സമ്മതമെങ്കിൽ 60 ദിവസം കൂടി നീട്ടാം. യു.എസ്- ഇറാൻ പ്രതിനിധികളുടെ ആദ്യ ചർച്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും. ഒപ്പിടലിന് പിന്നാലെ ക്രൂഡ് ഓയിലുമായി സൗദിയുടെ മൂന്ന് സൂപ്പർ ടാങ്കറുകൾ ഹോർമുസ് കടന്നിരുന്നു. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ ട്രംപ് പാരീസിൽ കരാറിന്റെ കോപ്പിയിൽ ഒപ്പിടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |