
വാഷിംഗ്ടൺ: 48 ടീമുകൾ അണിനിരക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഫിഫ ലോകകപ്പാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയോ, കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ ഫ്രാൻസോ, അതോ കരുത്തരായ സ്‌പെയിനോ? ആരാകും വരും ദിവസങ്ങളിൽ കിരീടത്തിൽ മുത്തമിടുക എന്ന് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾ ആകാംഷയോടെയാണ് ചർച്ച ചെയ്യുന്നത്. സൂപ്പർ ടീമുകളായ അർജന്റീനയും ഫ്രാൻസും സ്‌പെയിനുമൊക്കെ തങ്ങളുടെ ആദ്യ മത്സരം കളിക്കാൻ പോകുന്നതേയുള്ളൂ. ഇപ്പോഴിതാ ആര് കപ്പടിക്കുമെന്ന ആരാധകരുടെ ചോദ്യം പ്രമുഖ എഐ ചാറ്റ്‌ബോട്ടുകളോട് ചോദിച്ചപ്പോൾ, അവ നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. നാല് എഐ ചാറ്റ് ബോട്ടും വിരൽ ചൂണ്ടിയത് ഒരേയൊരു ടീമിന് നേരെയാണ് — സ്‌പെയിൻ. തൊട്ടുപിന്നിൽ രണ്ടാം സ്ഥാനക്കാരായി ഫ്രാൻസും ഉണ്ട്.
ചാറ്റ്‌ബോട്ടുകൾ നൽകിയ മറുപടികൾ
ചാറ്റ്ജിപിടി
'നിലവിലെ സ്റ്റാറ്റിസ്റ്റിക്‌സ് (സ്ഥിതിവിവരക്കണക്കുകൾ) പരിശോധിച്ചാൽ ഏറ്റവും കൂടുതൽ വിജയസാദ്ധ്യത ഒരേയൊരു ടീമേയുള്ളൂ; അത് സ്‌പെയിനാണ്.
ഗൂഗിൾ ജെമിനി
കണക്കുകൾ പ്രകാരം നിലവിൽ സ്പെയിനാണ് ജയിക്കാൻ കൂടുതൽ സാദ്ധ്യത. പ്രവചനങ്ങളിൽ ഫ്രാൻസുമായി കടുത്ത പോരാട്ടമാണ് സ്‌പെയിൻ നടത്തുന്നത്.
ക്ലോഡ് എഐ
ഫ്രാൻസിനെ നേരിയ വ്യത്യാസത്തിൽ മറികടന്ന് സ്‌പെയിൻ തന്നെയാണ് കപ്പടിക്കാൻ സാദ്ധ്യത. ലാമിൻ യമാൽ അടക്കമുള്ള യുവതാരങ്ങളുമായി എത്തുന്ന യൂറോപ്യൻ ചാമ്പ്യന്മാരായ സ്‌പെയിനാണ് ബെറ്റിംഗ് വിപണിയിലെയും ഒന്നാമന്മാർ. എങ്കിലും 48 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് ഇപ്പോൾ തുടങ്ങിയതേയുള്ളൂ എന്നതിനാൽ പ്രവചനങ്ങൾ മാറാനും സാദ്ധ്യതയുണ്ട്.'
കോപൈലറ്റ്
'പ്രവചന മാതൃകകളും സിമുലേഷനുകളും അനുസരിച്ച് സ്‌പെയിന് 16-17 ശതമാനം വിജയസാദ്ധ്യതയുണ്ട് (ടൂർണമെന്റിലെ ഏറ്റവും ഉയർന്ന നിരക്കാണിത്). മികച്ച ടീം കരുത്തും സമീപകാലത്തെ യൂറോ കപ്പ് വിജയവുമാണ് സ്‌പെയിനെ തുണയ്ക്കുന്നത്. ചുരുക്കത്തിൽ സ്‌പെയിൻ തന്നെയാണ് സാദ്ധ്യതകളിൽ മുന്നിൽ.'
എഐ പ്രവചനങ്ങൾ സ്‌പെയിന് അനുകൂലമാണെങ്കിലും ജൂലായ് 19ന് അമേരിക്കയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ആര് കപ്പടിക്കുമെന്ന് പ്രവചനാതീതമാണ്. എഐയുടെ കണക്കുകൂട്ടലുകൾ മൈതാനത്ത് ഫലിക്കുമോ അതോ മെസിയുടെ അർജന്റീനയോ എംബാപ്പെയുടെ ഫ്രാൻസോ കപ്പുയർത്തുമോ എന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |