
തൃശൂർ: എരുമപ്പെട്ടിയിൽ അന്യസംസ്ഥാന തൊഴിലാളികളെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും കവർന്ന ക്രിമിനൽ സംഘത്തെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ജോലി തേടിയെത്തിയ ബീഹാർ സ്വദേശികളാണ് ആക്രമണത്തിന് ഇരകളായത്. തൃശൂർ എരുമപ്പെട്ടി ആദൂർ സ്വദേശികളായ അമ്പലത്ത് വീട്ടിൽ അബ്ബാസ് (35), നീണ്ടൂർ കാരേങ്ങിൽ വീട്ടിൽ അബൂബക്കർ (52), മണ്ണാർക്കാട് പിലായിതൊടിയിൽ വീട്ടിൽ മുഹമ്മദ് ഫാനാൻ (27) എന്നിവരാണ് അറസ്റ്റിലായത്. ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. തൊഴിൽ അന്വേഷിച്ച് എത്തിയ എത്തിയ ബീഹാർ സ്വദേശികളായ മൂന്ന് യുവാക്കളെ പ്രതികളായ മൂവർ സംഘം തങ്ങൾ പൊലീസാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ബലം പ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടു പോകുകയും വിജനമായ സ്ഥലത്തെത്തിച്ച് മർദ്ദിച്ച് പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്ത് കടന്ന് കളയുകയുമായിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതിനെ തുടർന്ന് ഇൻസ്‌പെക്ടർ എസ്.അനീഷ്‌കുമാറിന്റെ നേതൃത്വത്തിൽ നടത്തി അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഒന്നാം പ്രതിയായ അബ്ബാസിനെ എരുമപ്പെട്ടിയിൽ നിന്നും രണ്ടാം പ്രതിയായ മുഹമ്മദ് ഫാനാനെ പട്ടാമ്പിയിൽ നിന്നും മൂന്നാം പ്രതിയായ അബൂബക്കറിനെ കൃത്യത്തിന് ഉപയോഗിച്ച കാർ സഹിതം നീണ്ടൂരിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ അനീഷ്‌കുമാർ, സബ് ഇൻസ്‌പെക്ടർ അരുൺ.സി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
കാപ്ഷൻ..............അബ്ബാസ്, അബൂബക്കർ, മുഹമ്മദ് ഫനാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |