
കാട്ടാക്കട: പൂവച്ചൽ കരിയംകോട് വാർഡിൽ ജനങ്ങൾക്ക് ദുരിതമായ അനധികൃത പന്നിഫാമുകൾക്കെതിരെ നടപടിയായി. നഗരങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഫാമുകളിലെത്തിച്ച് സംസ്കരിക്കുന്നതും ഇവിടെനിന്നുള്ള കടുത്ത ദുർഗന്ധവും കാരണം പ്രദേശവാസികൾക്ക് സ്വൈര്യജീവിതം നഷ്ടപ്പെട്ടിരുന്നു. പന്നികളുടെ വിസർജ്യമടക്കം പരിസരത്ത് പടരുന്നതിനാൽ നിരവധിപേർക്ക് ത്വക്ക് രോഗങ്ങൾ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പിടിപെടുകയും ചെയ്തിരുന്നു. മഴക്കാലത്ത് ഫാമുകളിലെ മലിനജലം പമ്പ് ചെയ്ത് പുറത്തേക്ക് വിടുന്നതിനാൽ പ്രദേശത്തെ തോടുകളും കനാലുകളും പൂർണ്ണമായും മലിനമായിരിക്കുകയാണ്.
ഇരുപതോളം ഫാമുകളുണ്ടായിരുന്ന ഇവിടെ വീണ്ടും പുതിയവ തുടങ്ങിയതോടെയാണ് ജനപ്രതിനിധിക്കെതിരെ നാട്ടുകാർ രംഗത്തിറങ്ങിയത്. തുടർന്ന് വിഷയം കേരള കൗമുദിയിൽ വാർത്തയായതോടെ പഞ്ചായത്ത് പ്രസിഡന്റ് അമലയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നടപടിയുമായി എത്തുകയായിരുന്നു. യാതൊരുവിധ പ്രവർത്തന അനുമതിയുമില്ലാതെയാണ് ഇവ പ്രവർത്തിച്ചിരുന്നത്. അഞ്ചിൽ കൂടുതൽ പന്നികളുള്ള ഫാമുകളിൽ നിന്നും അവയെ മാറ്റുകയും നിയമലംഘനം നടത്തിയ ഫാമുകൾക്ക് കടുത്ത മുന്നറിയിപ്പ് നോട്ടീസ് നൽകുകയും ചെയ്തു. വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. മുൻപ് ഇടതുപക്ഷ ഭരണസമിതിയുടെ കാലത്ത് ഇത്തരം അനധികൃത ഫാമുകൾക്കെതിരെ നാല് തവണ നോട്ടീസ് നൽകുകയും പന്നികളെ മാറ്റുകയും ചെയ്തിരുന്നു.
പൂവച്ചൽ,കാട്ടാക്കട,വിളപ്പിൽശാല എന്നീ ഗ്രാമപഞ്ചായത്തുകളിൽ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയായി പ്രവർത്തിക്കുന്ന അനധികൃത പന്നിഫാമുകൾ അടച്ചുപൂട്ടാൻ കഴിഞ്ഞ വർഷം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടിരുന്നതാണ്. കാട്ടാക്കട കരിയംകോട് ജനകീയ സമരസമിതി അധ്യക്ഷൻ ഡേവിഡ്‌സൺ നൽകിയ ഹർജിയിലായിരുന്നു കമ്മീഷന്റെ ഇടപെടൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |