തിരുവനന്തപുരം: സെൻസർ ബോർഡ് അനുമതി പത്രം ലഭിച്ച ശേഷം സിനിമയിൽ നിയമവിരുദ്ധമായി മാറ്റംവരുത്തിയെന്ന കേസിൽ 'മോളിവുഡ് ടൈംസ്' സിനിമയുടെ നിർമാതാവ് ആഷിക് ഉസ്‌മാനെ പൊലീസ് ചോദ്യംചെയ്യുന്നു. സെൻസർ ബോർഡ്, കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ തിരുവല്ലം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.
പ്രാഥമിക അന്വേഷണം നടത്തി സെൻസർ ബോർഡിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. ചില അശ്ലീല സംഭാഷണങ്ങളും ദൃശ്യങ്ങളും സെൻസർ ചെയ്‌തപ്പോൾ ഒഴിവാക്കിയിരുന്നു. എന്നാൽ, പയ്യന്നൂരിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ ഈ ദൃശ്യങ്ങളും സംഭാഷണങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് സെൻസർ ബോർഡിന് പരാതി ലഭിച്ചു. ഉടൻതന്നെ സെൻസർബോർഡ് ഇത് പരിശോധിച്ച ശേഷം പൊലീസിന് പരാതി നൽകുകയായിരുന്നു.
പൊലീസ് തീയേറ്ററിലും ലാബിലുമെത്തി പരിശോധന നടത്തി. ലാബിലെ അധികൃതർ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരായാണ് മൊഴി നൽകിയത്. സെൻസർ ചെയ്‌തപ്പോൾ മാറ്റിയ ദൃശ്യങ്ങൾ വീണ്ടും ഉൾപ്പെടുത്തിയാണ് തീയേറ്ററുകളിലേക്ക് കൊണ്ടുപോയതെന്നായിരുന്നു ഇവരുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ അണിയറ പ്രവർത്തകരോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകി.
തുടർന്നാണ് ഇപ്പോൾ നിർമാതാവിനെ ചോദ്യംചെയ്യുന്നത്. മൂന്ന് വർഷം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഇവർ ചെയ്‌തിരിക്കുന്നത്. വരും ദിവസങ്ങളിൽ സിനിമയുടെ സംവിധായകൻ, എഡിറ്റർ തുടങ്ങയവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തുമെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |