
കൊല്ലം: റെഗുലർ അല്ലെങ്കിൽ പരമ്പരാഗത രീതി, ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ്, ഓൺലൈൻ എന്നിങ്ങനെയുള്ള പഠന രീതിക്ക് മാത്രമാണ് അംഗീകാരമുള്ളതെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ. പ്രൈവറ്റ് രജിസ്ട്രേഷൻ തങ്ങളുടെ ചട്ട പ്രകാരമുള്ള പഠന രീതികളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിൽ യു.ജി.സി വ്യക്തമാക്കി. വിവിധ സർവകലാശാലകൾ നടത്തുന്ന പ്രൈവറ്റ് രജിസ്ട്രേഷന് അംഗീകാരമുണ്ടോ ഇല്ലയോ എന്ന് യു.ജി.സി വ്യക്തമാക്കുന്നില്ല. ഇങ്ങനെ കോഴ്സ് നടത്തുന്ന സർവകലാശാലകൾക്കെതിരെ നടപടിയെടുത്തിട്ടുമില്ല. എന്നാൽ പ്രൈവറ്റ് രജിസ്ട്രേഷൻ സമ്പ്രദായത്തെക്കുറിച്ച് യു.ജി.സി ഇതുവരെ പരിശോധന നടത്താത്തതിനാലാവാം നിരോധിക്കുകയോ വിലക്കുകയോ ചെയ്യാത്തതെന്ന് വിദഗ്ദ്ധർ പറയുന്നു. കോഴ്സുകൾ ആരംഭിക്കാനുള്ള അധികാരം സർവകലാശാലകളുടെ അക്കാഡമിക് കൗൺസിലിന് ഉണ്ടെങ്കിലും യു.ജി.സി ചട്ടങ്ങളെ മറികടക്കാൻ അധികാരമില്ല.
കോഴ്സുകളുടെ സർട്ടിഫിക്കറ്റിൽ ഏത് സമ്പ്രദായത്തിലുള്ള പഠനമാണെന്ന് രേഖപ്പെടുത്തണമെന്ന് യു.ജി.സി നിർദ്ദേശമുണ്ടെങ്കിലും സർവകലാശാലകൾ പാലിക്കുന്നില്ല. പ്രൈവറ്റ് എന്ന് രേഖപ്പെടുത്തുന്നത് ഒഴിവാക്കാനാണ് ചില സർവകലാശാലകൾ റെഗുലർ കോഴ്സുകളുടെ കാര്യത്തിലും ഇതൊന്നും രേഖപ്പെടുത്താത്തതെന്നാണ് ആരോപണം. പ്രൈവറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ റാങ്ക് പട്ടികയിൽ പിന്നിലുള്ളവർ ചോദ്യം ചെയ്താൽ, ഇവർ പുറത്താകാൻ സാദ്ധ്യതയുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു. കേരള നിയമസഭ പാസാക്കിയ ഓപ്പൺ സർവകലാശാല നിയമ പ്രകാരം സംസ്ഥാനത്തെ സർവകലാശാലകളിൽ കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് മാത്രമേ വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്താനുള്ള അനുമതിയുള്ളു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |