
തിരുവനന്തപുരം: ഇ ഡിയെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതിക്ക് ജാമ്യം ലഭിച്ചതിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ഒത്തുകളിക്ക് കൂടുതൽ തെളിവുകൾ. പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായാണ് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചതെന്നാണ് തെളിവുകൾ ചൂണ്ടിക്കാട്ടുന്നത്. പൊലീസ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നതോടെയാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
ഇഡിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിനാണ് കഴിഞ്ഞ ദിവസം ജില്ലാ പ്രിൻസിപ്പിൽ സെഷൻ കോടതി ജാമ്യം അനുവദിച്ചത്. ആദ്യമായാണ് കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണം ഏകദേശം പൂർത്തിയായെന്നും പ്രതിയെ ഇനി കസ്റ്റഡിയിൽ വേണ്ടെന്നുമാണ് വാദത്തിനിടെ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ചാണ് ജാമ്യം നൽകുന്നതെന്ന് കോടതി വ്യക്തമാക്കുകയും ചെയ്‌തിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ മ്യൂസിയം സിഐ ജാമ്യത്തെ എതിർത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. അതിനിടെയാണ് പ്രതിയുടെ കസ്റ്റഡി വേണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചത്. പ്രതിക്ക് ജാമ്യം കിട്ടിയതിന് പിന്നാലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം സിറ്റി പൊലീസ് കമ്മീഷണർക്ക് കത്തുനൽകിയിരുന്നു.
അതേസമയം, അവസാനനിമിഷമാണ് പൊലീസ് റിപ്പോർട്ട് കോടതിയിൽ എത്തിയതെന്നാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രതികരണം. കേസിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് പൊലീസ് വ്യക്തമാക്കിയില്ലെന്നും ഗീനാകുമാരി പറയുന്നു. എന്നാൽ ജാമ്യം നിഷേധിക്കുന്നതിനുള്ള 13 കാരണങ്ങൾ അടിവരയിടുന്ന പൊലീസ് റിപ്പോർട്ട് ഈ മാസം 18ന് കോടതിക്ക് കൈമാറിയെന്നാണ് വ്യക്തമാകുന്നത്. റിപ്പോർട്ട് സമർപ്പിച്ച് ഒരാഴ്‌ച സമയമുണ്ടായിരുന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താൻ ഗീനാകുമാരി തയ്യാറായില്ലെന്നും വിമർശനമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |