
ആലുവ: പെരുമ്പാവൂരിൽ എ.എസ്.പി ഹാർദിക് മീണ താമസിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിൽ നിന്ന് 18 കോടി രൂപ വിലമതിക്കുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവദമ്പതികൾ പിടിയിൽ. വാഴക്കുളം പഞ്ചായത്തിലെ കുന്നുവഴി നന്മ ഫ്ളാറ്റിലെ 6സി അപ്പാർട്ട്മെന്റിൽ നിന്നാണ് കഞ്ചാവ് മൊത്തക്കച്ചവടക്കാരായ ഞാറക്കൽ അഴീക്കൽ അരൂക്കാട് വീട്ടിൽ ആയുഷ് (39), ഭാര്യ മന്നം മാക്കനായി സ്വദേശി അനില (34) എന്നിവർ അറസ്റ്റിലായത്. ഈ ഫ്ലാറ്റിലെ പത്താം നിലയിലാണ് എ.എസ്.പി താമസിക്കുന്നത്.
ഈമാസം 12നാണ് ദമ്പതികൾ ഇവിടെ വാടകയ്‌ക്കു താമസം തുടങ്ങിയത്. എ.എസ്.പി താമസിക്കുന്ന ഫ്ളാറ്റായതിനാൽ പൊലീസ്- എക്സൈസ് നിരീക്ഷണം ഉണ്ടാവില്ലെന്നായിരുന്നു ഇവരുടെ ധാരണ. എന്നാൽ ബുധനാഴ്ച വൈകിട്ട് കുന്നുവഴി ഭാഗത്തുവച്ച് ബൈക്കിൽ 1.166 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ആയുഷ് പൊലീസ് പിടിയിലായതോടെ കണക്കുകൂട്ടൽ തെറ്റി. തുടർന്നാണ് ഫ്ലാറ്റിൽ രാത്രി പരിശോധന നടത്തിയതും 16 കിലോ കൂടി കണ്ടെടുത്തതും. ഇവിടെ നിന്നാണ് ഭാര്യയും പിടിയിലായത്. സമീപത്തെ ഫ്ളാറ്റുകാരുമായി ഇവർക്ക് ബന്ധമൊന്നും ഉണ്ടായിരുന്നില്ല.
ആഡംബര ജീവിതത്തിനായി കഞ്ചാവ് കച്ചവടം
ഇത്രയും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ട ആദ്യമായാണെന്ന് എറണാകുളം ഡി.ഐ.ജി യതീഷ് ചന്ദ്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആയുഷിന്റെയും അനിലയുടെയും രണ്ടാം വിവാഹമാണ്. നാലുവർഷം മുമ്പായിരുന്നു വിവാഹം. ആയുഷിന്റെ ആദ്യ വിവാഹത്തിലെ മക്കൾ ആദ്യ ഭാര്യക്കൊപ്പമാണ്. അനിലയുടെ പ്ളസ് വൺ വിദ്യാർത്ഥിയായ മകൾ ഇവർക്കൊപ്പമുണ്ട്. ആയുഷ് ചെറിയ ചരക്കുവാഹനങ്ങളുടെ ഡ്രൈവറും അനില പ്രമുഖ ആയുർവേദ മരുന്നു കമ്പനിയിലെ ജീവനക്കാരിയുമായിരുന്നു. ആഡംബര ജീവിതത്തിനായാണ് ഇവർ ഈ ജോലി ഉപേക്ഷിച്ച് കഞ്ചാവ് കച്ചവടം ആരംഭിച്ചതെന്ന് പൊലീസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |