
കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണാവിജയനെ ഇന്നലെ ഇ.ഡി ചോദ്യം ചെയ്തത് 10 മണിക്കൂർ. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ) റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെയാണ് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) വീണയെ രണ്ടാം ഘട്ടം ചൊദ്യം ചെയ്തത്. രണ്ടാം തവണ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിയിരുന്നത് മേയ് 29നാണ്. അസൗകര്യം അറിയിച്ചതിനാൽ ഇന്നലെ ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു.
രാവിലെ 9.30ന് കടവന്ത്രയിലെ ഇ.ഡി ഓഫീസിലെത്തിയ വീണ രാത്രി 8.30നാണ് മടങ്ങിയത്. ഇതിനിടെ 10 മണിക്കൂർ ചോദ്യം ചെയ്തു. ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയതും മടങ്ങിയതും. അടുത്ത തിങ്കളാഴ്‌ചയ്‌ക്കു ശേഷം വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് 2.78 കോടി രൂപ വീണയുടെ എക്‌സാലോജിക് സൊല്യൂഷൻസ് കൈപ്പറ്റിയതിന് നൽകിയ സേവനം വ്യക്തമല്ലെന്ന എസ്.എഫ്.ഐ.ഒയുടെ അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്‌തത്. എസ്.എഫ്.ഐ.ഒയ്‌ക്ക് ചെന്നൈയിൽ വച്ച് വീണാ വിജയൻ നൽകിയ മൊഴികളിൽ വിശദീകരണവും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |