@ കൊടും ക്രിമിനലെന്ന് പൊലീസ്
കുറ്റ്യാടി: ഓട്ടോയിലിടിച്ച് നിർത്താതെ പോയ കാർ യാത്രക്കാരനായ കാപ്പാക്കേസ് പ്രതിയെയും കൂടെയുണ്ടായിരുന്ന യുവതിയെയും പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ആൾക്കൂട്ടം മർദ്ദിച്ചതായി ആക്ഷേപം. നാദാപുരം പുളിയാവ് സ്വദേശി അജ്മൽ (34)നാണ് മർദ്ദനമേറ്റത്. ഇത് സംബന്ധിച്ച വീഡിയോകൾ പരന്നതോടെ വലിയ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. കാറിൽ സഞ്ചരിച്ച യുവതിയെ അസഭ്യം പറയുന്നതും കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. കുറ്റ്യാടി നീലേച്ച് കുന്നിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ നാദാപുരത്തിനടുത്ത് കക്കട്ടിലിൽ ഓട്ടോറിക്ഷയിൽ ഇടിച്ച കാർ നിർത്താതെ പോയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ബുധനാഴ്ച വൈകിട്ട് കടേക്കച്ചാലിലെ ആളൊഴിഞ്ഞ സ്ഥലത്ത് കാർ കണ്ടെത്തി. പൊലീസിനെ കണ്ടയുടൻ വണ്ടിയുമായി രക്ഷപ്പെട്ടെങ്കിലും പിന്തുടർന്ന് കുറ്റ്യാടി നീലേച്ചുകുന്നിൽ വെച്ച് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. വധശ്രമം, മയക്കുമരുന്ന് കേസുകളടക്കം 16 കേസിൽ പ്രതിയും കാപ്പക്കേസിൽ ജില്ലയ്ക്ക് പുറത്താക്കിയ കൊടുംക്രിമിനലുമാണ് അജ്മലെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് ജില്ലയിൽ പ്രവേശിക്കരുതെന്ന കോടതി ഉത്തരവുണ്ടായിട്ടും ഇയാൾ നാട്ടിൽ വിലസി നടക്കുകയായിരുന്നു. കഴിഞ്ഞ കുറേക്കാലമായി ഇയാൾ പൊലീസ് നിരീക്ഷണത്തിലാണെന്നും പൊലീസിനെ അക്രമിക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാരുടെ സഹായത്തോടെ കീഴടക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. വളയം പൊലീസ് അറസ്റ്റ് ചെയ്ത അജ്മലിനെ കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു. സ്ത്രീക്കെതിരെ കേസൊന്നും എടുത്തിട്ടില്ലെന്ന് അന്വേഷണ ചുമതലയുള്ള നാദാപുരം ഡിവൈ.എസ്.പി പ്രവീൺകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |