SignIn
Kerala Kaumudi Online
Monday, 25 May 2026 9.37 AM IST

ബില്ലിന്റെ ലക്ഷ്യം മണ്ഡലപുനർനിർണയം; തമിഴ്നാടിനെ ആർക്കും തൊടാനാകില്ല: രാഹുൽ

d

ചെന്നൈ: വനിതാ ബിൽ പാർലമെന്റിൽ പരാജയപ്പെട്ടതിനുപിന്നാലെ പ്രതിപക്ഷ കൂട്ടായ്മയെക്കുറിച്ച് വികാരാധീനനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭൂമിയിലെ ഒരു ശക്തിക്കും തമിഴ്നാടിനെയോ തമിഴ് ഭാഷയെയോ തൊടാനാകില്ല. ഇന്നലെ അവർ ഒരു ബില്ലുമായി വന്നു. ബില്ലിന്റെ മറവിൽ ദേശവിരുദ്ധ ലക്ഷ്യങ്ങളാണുണ്ടായിരുന്നത്. ഫെഡറൽ സന്തുലിതാവസ്ഥ മാറ്റാനുള്ള പിൻവാതിൽ ശ്രമം. ലക്ഷ്യം മണ്ഡലപുനർനിർണയമായിരുന്നു. പാർലമെന്റിൽ തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയ്ക്കാനായിരുന്നു ശ്രമം. തെക്കേ ഇന്ത്യയുടെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും പ്രധാന്യം കുറയ്ക്കാൻ ശ്രമിച്ചു. എന്നാൽ അതിനെ തോൽപ്പിച്ചുവെന്നും രാഹുൽ പറഞ്ഞു. തിരുവള്ളൂർ പൊന്നേരിയിൽ നടന്ന തമിഴ്നാട്ടിലെ ആദ്യ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

തമിഴ് സാധാരണ ഭാഷയല്ല, അത് ആയിരക്കണക്കിന് വർഷത്തെ അനുഭവമാണ്,​ ഓർമ്മകളാണ്. ആർ.എസ്.എസും ബി.ജെ.പിയും തമിഴ്നാടിനെയും തമിഴ് ഭാഷയെയും സംസ്‌കാരത്തെയും ആക്രമിക്കാൻ ശ്രമിക്കുകയാണ്. അപ്പോൾ താനൊരു തമിഴനായി മാറും. ഇവർക്ക് എങ്ങനെ ധൈര്യം വരുന്നു എന്നോർക്കും. ഇന്ത്യൻ യൂണിയനിന്റെ അർത്ഥം എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ പ്രാധാന്യമെന്നതാണ്. എല്ലാവരുടെയും ശബ്ദം ഒരുപോലെ കേൾക്കണം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന് മോദി പറയുമ്പോൾ ഭരണഘടനയെ ആക്രമിക്കുകയാണ്. തമിഴ് ഭാഷയെയും ചരിത്രത്തെയും തകർക്കാൻ ശ്രമിക്കുന്നു. അത് ഒരിക്കലും അനുവദിക്കില്ല. തമിഴർ ആരെന്ന് അവർക്ക് അറിയില്ല. തമിഴ് ജനതയ്ക്ക് തമിഴ് ഭാഷ എന്താണെന്ന് അവർക്ക് അറിയില്ല. ഒരിക്കൽ ഡി.എം.കെയെ പോലെ തമിഴ്നാടിനെ കാത്ത പാർട്ടിയാണ് എ.ഐ.എ.ഡി.എം.കെ. ഇന്ന് മോദിയും അമിത് ഷായും ചേർന്ന് ആ പാർട്ടിയെ ഇല്ലാതാക്കിയെന്നും രാഹുൽ പറഞ്ഞു.

മോദി ട്രംപിന്റെ നിയന്ത്രണത്തിൽ മോദിക്ക് എന്ത് സ്വപ്നവും കാണാം. പക്ഷെ വോട്ടെണ്ണുമ്പോൾ യാഥാർത്ഥ്യം തിരിച്ചറിയും. കഴിഞ്ഞ ദിവസം പാർലമെന്റിൽമോദിയുടെ മുഖത്ത് ആത്മവിശ്വാസക്കുറവ് നിങ്ങൾ കണ്ടു. അദ്ദേഹത്തിന് പ്രതിപക്ഷത്തെ നേരിടാൻ കഴിഞ്ഞില്ല. കാരണം, അദ്ദേഹം യു.എസിന്റെ നിയന്ത്രണത്തിലാണ്. ട്രംപ് ചാടാൻ പറഞ്ഞാൽ മോദി ചാടും. കിടക്കാൻ പറഞ്ഞാൽ കിടക്കും. ഫയലിലൂടെ ട്രംപ് മോദിയെ നിയന്ത്രിക്കുന്നു. നമ്മുടെ രാജ്യത്തെ വിറ്റഴിച്ചുകൊണ്ട് ഇന്ത്യ-യു.എസ് കരാറിൽ അദ്ദേഹം ഒപ്പുവച്ചുനമ്മുടെ ഡാറ്റ നൽകി, നമ്മുടെ കർഷകരെയും ചെറുകിട, ഇടത്തരം വ്യവസായങ്ങളെയും വിറ്റു. സ്റ്റാലിൻ സഹോദരനാണ്. അദ്ദേഹത്തെ മോദിക്ക് നിയന്ത്രിക്കാനാകില്ല. അത് മോദിക്ക് നന്നായി അറിയാം- രാഹുൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360