
ന്യൂഡൽഹി: സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുമതി നൽകാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഇസ്ലാമിക മതാചാരത്തിൽ അനിവാര്യമായ ഒന്നാണ് ഹിജാബ് ധരിക്കൽ എന്നു സ്ഥാപിക്കാൻ ആവശ്യമായ തെളിവുകൾ ഇല്ലെന്നും ജസ്റ്റിസുമാരായ ജെ.ജെ. മുനീറും ഇന്ദ്രജിത് ശുക്ലയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പ്രയാഗ്രാജ് ടാഗോർ പബ്ലിക് സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ മാതാവാണ് ഹർജി നൽകിയത്. ആറാം ക്ലാസ് മുതൽ സ്‌കൂൾ യുണിഫോമിനൊപ്പം ഹിജാബ് ധരിച്ചാണ് ഇതേ സ്‌കൂളിൽ പഠിച്ചതെന്നും പ്ലസ് വണ്ണിലും അത് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. ഏകീകൃതവും വിവേചനരഹിതവുമായ യൂണിഫോം ചട്ടം വ്യക്തികളുടെയൊ മതപരമായ ഇഷ്ടത്തിന്റെയൊ പേരിൽ മാറ്റാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്‌കൂളിലെ വിവിധ ക്ലാസുകളിലെ ചിത്രങ്ങൾ പരിശോധിച്ച കോടതി, ഹർജിക്കാരിയൊഴികെ അതേ സമുദായത്തിൽപ്പെട്ട മറ്റു വിദ്യാർത്ഥികളാരും ഹിജാബ് ധരിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
മുമ്പ് ഹിജാബ് ധരിക്കാൻ തടസമുണ്ടായില്ലെന്നത് സ്ഥിരമായ ഇളവിനുള്ള അവകാശം ആവില്ല. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യായമായതും വിവേചനരഹിതവുമായ ഡ്രസ് കോഡ് നടപ്പാക്കാനുള്ള അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. കർണാടക ഹൈക്കോടതിയുടെ 2022-ലെ വിധിയോട് യോജിച്ചാണ് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. വിധിക്കെതിരെ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് നിയമനടപടികളിലേക്ക് നീങ്ങുമെന്ന് അറിയിച്ചു.
ഹിജാബ് അനുവദിക്കണം
ന്യൂഡൽഹി: ഹിജാബ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമായ വസ്ത്രധാരണ രീതിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനുവദിക്കണമെന്ന് ഇസ്ലാമിക് സെന്റർ ഒഫ് ഇന്ത്യ ചെയർമാൻ മൗലാന ഖാലിദ് റഷീദ് ആവശ്യപ്പെട്ടു. മറ്റ് മതങ്ങളിലെ കുട്ടികളുടെ ആചാരങ്ങങ്ങളെ അംഗീകരിക്കുന്നത് പോലെ മുസ്ളിം പെൺകുട്ടികളെ ഹിജാബ് ധരിക്കാനും അനുവദിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |