SignIn
Kerala Kaumudi Online
Monday, 25 May 2026 7.45 AM IST

യുദ്ധത്തിൽ വിറങ്ങലിച്ച് വിപണികൾ

vipani

ക്രൂഡ്, സ്വർണം കുതിക്കുന്നു, ഓഹരികൾ മൂക്കുകുത്തി, കരുത്തോടെ ഡോളർ

കൊച്ചി: പശ്ചിമേഷ്യയിൽ സംഘർഷം അതിവേഗം വ്യാപിച്ചതോടെ ആഗോള കമ്പോള, നാണയ, ഓഹരി വിപണികളിൽ അനിശ്ചിതത്വമേറുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഇന്നലെ പത്ത് ശതമാനം ഉയർന്ന് ബാരലിന് 80 ഡോളർ കടന്നു. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ പ്രസിഡന്റ് ഖമനേയി കൊല്ലപ്പെട്ടതിന്റെ പൂർണമായ പ്രത്യാഘാതം ഇന്നലെയാണ് വിപണിയിൽ പ്രതിഫലിച്ചത്. ലോകത്തിലെ ക്രൂഡ് ഗതാഗതത്തിന്റെ ഇരുപത് ശതമാനം നടക്കുന്ന ഹോർമുസ് ഇടനാഴി ഇറാൻ അടച്ചതോടെ ആഗോള തലത്തിൽ ചരക്കുനീക്കം തടസം നേരിടുമെന്നാണ് വിലയിരുത്തുന്നത്. ഇറാനിലെ ആക്രമണം നാല് ആഴ്ച നീളുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതാണ് ലോകമെമ്പാടുമുള്ള നിക്ഷേപകരെ ആശങ്കയിലാക്കിയത്.

അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ ഓഹരി വിപണികളും ഇന്നലെ മൂക്കുകുത്തി. ഇന്ത്യയിലെ പ്രമുഖ ഓഹരി സൂചികയായ സെൻസെക്സ് ഒരവസരത്തിൽ 1,600 പോയിന്റ് ഇടിഞ്ഞു.

ലോകത്തിലെ പ്രമുഖ നാണയങ്ങളായ യെൻ, യൂറോ, പൗണ്ട് എന്നിവയ്ക്കെതിരെ ഡോളർ കരുത്താർജിച്ചു. രാജ്യാന്തര സ്വർണ വില ഇന്നലെ ഔൺസിന് 120 ഡോളർ വർദ്ധിച്ച് 5,412 ഡോളറായി.

എണ്ണ വിപണിയിൽ അനിശ്ചിതത്വമേറുന്നു

പശ്ചിമേഷ്യയിലെ സംഘർഷം അതിവേഗം വ്യാപിച്ചതോടെ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളർ കവിഞ്ഞു. ഡബ്‌ള്യു.ടി ക്രൂഡിന്റെ വില ബാരലിന് അഞ്ച് ഡോളർ ഉയർന്ന് 72 ഡോളർ കടന്നു. സൗദിയിലെ അരാംകോ റിഫൈനറിയിലും ഇറാൻ ആക്രമണം നടത്തിയതോടെ എണ്ണ നീക്കം തടസപ്പെടുമെന്ന ആശങ്കശക്തമായി. മദ്ധ്യേഷ്യയിലെ ഏറ്റവും വലിയ റിഫൈനറിയായ ആരാംകോയുടെ റാസ് തനുറ കോംപ്ളക്‌സാണ് ഡ്രോൺ ആക്രമണത്തിന് ശേഷം അടച്ചത്. പ്രതിദിനം 5.5 ലക്ഷം പ്രതിദിന ഉത്പാദന ശേഷിയുള്ള റിഫൈനറിയുടെ പ്രവർത്തനം നിലച്ചതോടെ ആഗോള ഇന്ധന സുരക്ഷിതത്വത്തിന് വെല്ലുവിളിയാണ്.

നിശ്ചലമായി ഹോർമുസ് ഇടനാഴി

ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം വ്യാപിപ്പിച്ചതോടെ ലോകത്തിന്റെ 20 ശതമാനം ക്രൂഡോയിൽ ഗതാഗതം നടക്കുന്ന ഹോർമുസ് ഇടനാഴി നിശ്ചലമായി. മാർച്ച് ഒന്നിന് ഇന്ത്യയിലേക്കുള്ള ഒരൊറ്റ കപ്പലുകൾ പോലും ഹോർമുസ് ഇടനാഴിയിലൂടെ കടന്നുപോയില്ലെന്ന് ട്രാക്കിംഗ് പ്ളാറ്റ്ഫോമായ കെപ്ളറിന്റെ റിപ്പോർട്ടിൽ പറയുന്നു. ക്രൂഡ് ടാങ്കറുകൾ ഇടനാഴിയിൽ പ്രവേശിക്കാതെ യു.എ.ഇക്ക് അടുത്ത് പോർട്ട് ഒഫ് ഫുജൈറെയിൽ നങ്കൂരമിട്ടിരിക്കുകയാണ്. ഫെബ്രുവരി 27ന് 1.9 കോടി ബാരൽ ക്രൂഡോയിലാണ് ഹോർമുസ് ഇടനാഴിയിലൂടെ കടന്നുപോയത്. ഫെബ്രുവരി 28ന് ചരക്ക് ഗതാഗത 1.8 കോടി ബാരലായി കുറഞ്ഞു. മാർച്ച് ഒന്നിന് യൂറോപ്പിലേക്കുള്ള ഒരു വലിയ ടാങ്കർ മാത്രമാണ് ഇതുവഴി കടന്നുപോയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360