
കണ്ണൂർ: കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാട്ടി തസ്തിക നിലനിർത്താൻ ശ്രമിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം കൂടുതൽ വിദ്യാലയങ്ങളിലേക്ക്. വാർത്ത പുറത്തുവന്നതിന് പിന്നാലെ സമാന ക്രമക്കേട് നടത്തിയ നിരവധി സ്‌കൂളുകളെക്കുറിച്ചുള്ള വിവരങ്ങൾ ഒറ്റ ദിവസം കൊണ്ട് വിജിലൻസിന് ലഭിച്ചു. ഇവയിൽ ഓണം കഴിഞ്ഞ ശേഷം നിരീക്ഷണം നടത്തി തുടർന്ന് നേരിട്ട് പരിശോധന നടത്താനാണ് തീരുമാനം.
നേരത്തെ അന്വേഷണത്തിനായി രൂപീകരിച്ച മൂന്ന് പ്രത്യേക സ്‌ക്വാഡുകൾ പിരിച്ചുവിടേണ്ടതില്ലെന്ന് വിജിലൻസ് തീരുമാനിച്ചു. പുതുതായി ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്യാൻ മൂന്ന് സ്‌ക്വാഡുകളുടെയും സംയുക്ത യോഗം ഇന്നലെ വിജിലൻസ് ഓഫിസിൽ ചേർന്നു.
വ്യാജ ഹാജർപ്പട്ടിക കാണിച്ച് തസ്തിക നിലനിർത്താൻ ശ്രമിച്ച സ്‌കൂളുകൾക്കെതിരെ എട്ട് മാസം നീണ്ട രഹസ്യാന്വേഷണത്തിനൊടുവിൽ ക്രിമിനൽ നടപടിക്ക് അനുമതി തേടി വിജിലൻസ് സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പയ്യന്നൂർ, മാടായി, തളിപ്പറമ്പ നോർത്ത്, സൗത്ത്, ഇരിക്കൂർ ഉപജില്ലകൾക്ക് കീഴിൽ 11 വിദ്യാലയങ്ങളിലും കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ സ്‌കൂളുകൾ സംബന്ധിച്ച വിവരങ്ങൾ വിജിലൻസിന് ലഭിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പിനോട് വിശദീകരണം തേടും
കുട്ടികളുടെ എണ്ണത്തിലെ ക്രമക്കേട് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് വ്യക്തത തേടാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്. ചില അൺ എയ്ഡഡ് സ്‌കൂളുകൾ പരിശോധനാ വേളയിൽ കുട്ടികളെ വാഹനത്തിൽ കൊണ്ടുവരുന്നതായും വിവരം ലഭിച്ചു. ഇത്തരത്തിൽ കൃത്രിമം കാണിക്കുന്നവരെ ഒരു കാരണവശാലും ക്രിമിനൽ നടപടികളിൽ നിന്ന് ഒഴിവാക്കില്ലെന്ന് വിജിലൻസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |