
തിരുവനന്തപുരം: ഈ മഴച്ചിത്രത്തിനു പിന്നിൽ തോരാത്ത കണ്ണീർമഴയുടെ നേർച്ചിത്രമുണ്ട്. ജന്മനാ സെറിബ്രൽ പാൾസി ബാധിച്ച സ്നേഹയ്ക്ക് ഇപ്പോൾ വയസ് 17. ഇടയ്ക്കിടെ ഫിറ്റ്സ് വരുമ്പോൾ ആശുപത്രിയിലേക്ക് കൊണ്ടുപോകണം. വാടകവീടിന്റെ മുന്നിലൂടെയുള്ള വഴി, ചെറിയ മഴയിൽ പോലും വെള്ളത്തിൽ മുങ്ങും. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ചെളിക്കണ്ടമായ റോഡിലൂടെ മകളെയുമെടുത്ത് ആശുപത്രിയിലേക്ക് പോവുകയാണ് അച്ഛൻ മുരുകൻ.
പേട്ട റെയിൽവേപ്പാളത്തിൽ നിന്നുള്ള മലിനജലം ചവിട്ടി വേണം 85% സെറിബ്രൽ പാൾസിയുള്ള സ്നേഹയെ എടുത്ത് അച്ഛൻ മുരുകന് ആശുപത്രിയിലെത്താൻ. 200 മീറ്റർ അകലെ മാത്രമേ ആംബുലൻസ് എത്തൂ. ചുമട്ടുതൊഴിലാളിയാണ് മുരുകൻ. തൊണ്ടയിലെ സർജറിക്കുശേഷം ചുമട് എടുക്കാനും പറ്റുന്നില്ല. അമ്മ ദിവ്യയ്ക്ക് മകളെ നോക്കേണ്ടതിനാൽ കൂലിപ്പണിക്കും പോകാനാകുന്നില്ല.
പേട്ട മുന്നാമനയ്ക്കൽ ക്ഷേത്രത്തിനടുത്താണ് വാടകവീട്. മാസം വാടകയിനത്തിൽ മാത്രം വേണം 7,000 രൂപ. സ്നേഹയുടെ ചികിത്സയ്ക്കുവേണം 5,000 രൂപ. പെയിന്റിംഗ് പണിക്കാരോടൊപ്പം പോയാണ് മുരുകൻ ഇപ്പോൾ ഉപജീവനം കണ്ടെത്തുന്നത്. കഷ്ടപ്പാടുകളുടെ നടുവിൽ ദിവ്യയുടെ അമ്മ സീതാലക്ഷ്മിയമ്മയുമുണ്ട്.
മുഖ്യമന്ത്രിയെ കാണാൻ
മോഹിച്ചു, പക്ഷേ...
കഴിഞ്ഞ ദിവസം കറന്റ് ബിൽ അടയ്ക്കാത്തതിനാൽ വെെദ്യുതി വിച്ഛേദിക്കാൻ കെ.എസ്.ഇ.ബി ജീവനക്കാർ എത്തിയിരുന്നു. വേദനകൾ നേരിട്ട് പറയാൻ മുഖ്യമന്ത്രി വി.ഡി.സതീശനെ കാണാൻ സ്നേഹയുടെ സഹോദരി ഒൻപതാംക്ളാസ് വിദ്യാർത്ഥി ജ്യോതിയോടൊപ്പം മുത്തശ്ശി സീതാലക്ഷ്മി സെക്രട്ടേറിയറ്റിൽ പോയിരുന്നു. പക്ഷേ, കാണാനായില്ല. കൗൺസിലർ, മേയർ, ജില്ലാകളക്ടർ എന്നിവരെയെല്ലാം നേരിൽക്കണ്ടു. ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് മുത്തശ്ശി പറഞ്ഞു.
കാഴ്ചയുമില്ല, കേൾവിയുമില്ല
സ്നേഹയ്ക്ക് കേൾവിക്കുറവുമുണ്ട്. ഞരമ്പുകൾ പൊട്ടി ഇടതുകണ്ണിന്റെ കാഴ്ച നഷ്ട്ടപ്പെട്ടു. വലതുകണ്ണിൽ തിമിരം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ട്രെയിൻ ശബ്ദത്തിൽ സ്നേഹ ഞെട്ടി ഉണരും. ഉണർന്നാൽ അലർച്ചയോടെ കരയും. ഇടയ്ക്ക് സോഡിയം കുറഞ്ഞ് അബോധാവസ്ഥയിലേക്ക് പോകും. ചിലപ്പോൾ ഫിറ്റ്സ് കൂടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |