
വീട്ടില്‍ ഒരു പശു സ്വന്തമായി ഉണ്ടെങ്കില്‍ അതിന്റെ ഒരു ഐശ്വര്യവും അന്തസ്സും വേറെ തന്നെയാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ശരാശരി മലയാളി ചിന്തിച്ചിരുന്ന കാര്യമാണിത്. എന്നാല്‍ ഇന്ന് നമ്മുടെ ഗ്രാമങ്ങള്‍ പോലും നഗരവത്കരണത്തിലേക്ക് പോകുമ്പോള്‍ പശുവളര്‍ത്തലും കൃഷിയുമൊക്കെ ഏറെക്കുറെ അന്യമാവുകയാണ്. പശുവിനെ വളര്‍ത്താന്‍ താത്പര്യമുണ്ടെങ്കിലും അതിന് ആവശ്യമായ സ്ഥലത്തിന്റെ പരിമിതിയാണ് പലരേയും ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.
എന്നാല്‍ ഇനിമുതല്‍ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരാതെ നിങ്ങള്‍ക്ക് സ്വന്തമായി പശുവിനെ വളര്‍ത്തുകയും അതില്‍ നിന്ന് മാസവരുമാനം നേടുകയും ചെയ്യാം. മ്യൂചല്‍ഫണ്ട്, ഓഹരി നിക്ഷേപം എന്നീ മാതൃകയില്‍ പശുവിനായി പണം നിക്ഷേപിക്കുന്ന മോഡലാണിത്. ഇതിന് വേണ്ടി ചെറുകിട ക്ഷീരകര്‍ഷകര്‍ക്കായി കമ്മ്യൂണിറ്റി ഡയറി ഫാം ഒരുക്കിയിരിക്കുകയാണ് തിരുവനന്തപുരം ആറ്റിങ്ങലിലുള്ള മില്‍കോ ക്ഷീരസംഘം.
അതായത് പശുവിനായി പണം നിക്ഷേപിക്കുന്നയാള്‍ തീറ്റകൊടുക്കാനും പാല്‍ കറക്കാനും ചാണകം വാരാനും കഷ്ടപ്പെടാതെ തന്നെ വരുമാനം നേടുന്ന രീതിയിലാണ് പദ്ധതി. നിങ്ങള്‍ പണം മുടക്കിയ പശുവിനെ നിങ്ങള്‍ക്ക് വേണ്ടി മറ്റൊരിടത്ത് വേറൊരാള്‍ വളര്‍ത്തുന്നതാണ് ഈ മാതൃക. ഒരു പശുവിനായി ഒരു ലക്ഷം രൂപ മുടക്കുകയാണെങ്കില്‍ പ്രതിമാസം 2200 രൂപ ഡിവിഡന്റ് ഇനത്തില്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തും.
പശുവിനെ നിങ്ങളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്യാം. പശു ചത്തുപോയാല്‍ കാശു പോയല്ലോ എന്നോര്‍ത്തു വിഷമിക്കേണ്ട. മുടക്കുമുതലിന് തത്തുല്യമായ ഇന്‍ഷുറന്‍സോടു കൂടിയാവും പശുവിനെ റജിസ്റ്റര്‍ ചെയ്യുന്നത്. ദേശീയ സംസ്ഥാന തല ങ്ങളില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള, കേരളത്തിലെ മുന്‍നിര ക്ഷീരസംഘങ്ങളിലൊന്നായ തിരുവനന്തപുരം ആറ്റിങ്ങലിലുള്ള മേല്‍ക്കടയ്ക്കാവൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘം (മില്‍കോ) ആണ് ആശയത്തിന് പിന്നിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |