
തൊടുപുഴ: ഡ്യൂട്ടിക്കിടെ മദ്യപിച്ചതായി തെളിഞ്ഞതിനെ തുടർന്ന് എസ്.ഐയെയും സി.പി.ഒയെയും സസ്പെൻഡ് ചെയ്തു.കരിമണ്ണൂർ എസ്.ഐ എൻ.എസ് റോയിയെയും സി.പി.ഒ ജിജോ ആന്റണിയെയുമാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര സസ്പെൻഡ് ചെയ്തത്. രണ്ടു പേരും മദ്യപിച്ചെന്ന് സ്ഥിരീകരിക്കുന്ന രക്ത പരിശോധനാ ഫലം വന്നതിന് പിന്നാലെയാണ് നടപടി.
ഇക്കഴിഞ്ഞ 20ന് പുലർച്ചെ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ ബിഗ് സ്ക്രീനിംഗ് സമ്മാനദാനത്തിന് മുമ്പ് അവസാനിപ്പിക്കണമെന്ന് എസ്.ഐയും സി.പി.ഒയുമെത്തി നാട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. ഇരുവരും മദ്യപിച്ചതായി സംശയം തോന്നിയ നാട്ടുകാർ തൊടുപുഴ സി.ഐ സിജോ വർഗീസിനെ വിവരമറിയിച്ചത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് ഔദ്യോഗിക വാഹനത്തിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയത്. സ്റ്റേഷനിൽ നിന്ന് എത്തിച്ച ബ്രീത്ത് അനലൈസർ തകരാറിലാണെന്ന് വ്യക്തമായിട്ടും മറ്റൊന്ന് എത്തിക്കാൻ പൊലീസ് ശ്രമിച്ചില്ല. ഇരുവരെയും ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന റിപ്പോർട്ട് വാങ്ങിയിരുന്നു.
എന്നാൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ ഇതേ വാഹനത്തിൽ നിരോധിത പുകയില ഉത്പന്നവും ചീട്ടും കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ ആശുപത്രിയിൽ ബഹളം വച്ചതോടെയാണ് ഉദ്യോഗസ്ഥരുടെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കയക്കാൻ പൊലീസ് തയ്യാറായത്. പിറ്റേന്ന് എസ്.ഐയുടെ പരാതിയിൽ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് സി.പി.എം ഏരിയ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ നേതാക്കൾ ഉൾപ്പെടെ 208 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മദ്യക്കുപ്പിയും മറ്റും നാട്ടുകാർ ജീപ്പിലിട്ടതാണെന്നായിരുന്നു എഫ്.ഐ.ആറിലുണ്ടായിരുന്നത്. ഇന്നലെ രക്തപരിശോധനാ ഫലം വന്നതിന് പിന്നാലെ ഇടുക്കി ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം ഡി.ഐ.ജിയ്ക്ക് റിപ്പോർട്ട് നൽകിയതിന് ശേഷമാണ് വകുപ്പുതല നപടിയുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |