കൊച്ചി: ആയിരം കോടിയുടെ 'ഫൈറ്റർ ഡ്രഗ്" കടത്ത് കേസിലെ മുഖ്യസൂത്രധാരന്മാരായ രണ്ട് മലയാളികളെ അന്വേഷണസംഘം പിടികൂടിയത് ആക്ഷൻ പടത്തിന്റെ ക്ലൈമാക്‌സിനെ വെല്ലുന്ന രീതിയിൽ 40 കിലോമീറ്ററോളം പിന്തുടർന്ന്. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരെയാണ് സംയുക്ത അന്വേഷണസംഘം സാഹസികമായി വലയിലാക്കിയത്. അറസ്റ്റിന്റെ ചിത്രങ്ങൾ പുറത്തുവന്നു.
'ഓപ്പറേഷൻ വജ്ര"യുടെ ഭാഗമായി ഡൽഹിയിലെ ഗോഡൗണിൽ നിന്ന് 30 ടൺ വരുന്ന 12 കോടിയോളം ട്രമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് മുഖ്യസൂത്രധാരന്മാർ ഒളിവിൽ പോയത്. മരുന്ന് കയറ്റുമതിക്കായി വ്യാജരേഖകൾ ചമച്ച ബംഗളൂരു സ്വദേശിയായ മൂന്നാം പ്രതിയെ നേരത്തെ പിടികൂടിയിരുന്നു. ഉമേഷും ഫിർദോസും കേരളത്തിലേക്ക് കടന്നെന്ന വിവരത്തെ തുടർന്ന് കസ്റ്റംസും ഡി.ആർ.ഐയും സെൻട്രൽ നാർക്കോട്ടിക് ബ്യൂറോയും ഇവരെ പൂട്ടാൻ കൈകോർക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പ്രതികൾ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് കാറിൽ വരുമ്പോഴായിരുന്നു അറസ്റ്റ്. വൈക്കത്തിന് സമീപത്തുവച്ചാണ് അന്വേഷണസംഘം ഇവരെ തിരിച്ചറിയുന്നത്. തുടർന്ന് രണ്ട് കാറുകളിലായി 40 കിലോമീറ്ററോളം ദൂരം അന്വേഷണസംഘം പ്രതികളെ പിന്തുടർന്നു. കൊച്ചിയിലെത്തി ഇടപ്പള്ളി ജംഗ്ഷനിൽ നിന്ന് ഗുരുവായൂർ ഭാഗത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ വാഹനത്തിന് കുറുകെ കസ്റ്റംസ് സൂപ്രണ്ട് വിവേക് സ്വന്തം കാർ വെട്ടിച്ച് കയറ്റി നിറുത്തി വഴിയടച്ചു.
തുടർന്ന് ഉദ്യോഗസ്ഥർ ഓടിയെത്തി കാറിന്റെ താക്കോൽ ഊരിയെടുത്തു. വണ്ടിയിൽ നിന്നിറങ്ങി ഓടാൻ ശ്രമിച്ച പ്രതികളെ ഉദ്യോഗസ്ഥ സംഘം സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |