
ചെന്നെെ: തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചനക്കേസ് പുതിയ വഴിത്തിരിവിലേയ്ക്ക്. ഇരുവരും വീണ്ടും ഒരുമിച്ച് തുടരാനാണ് തീരുമാനിച്ചതെന്നാണ് അഭ്യൂഹം. ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്.
വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഉൾപ്പടെയുള്ള കൂടുംബാംഗങ്ങളുടെ ഇടപെടലാണ് ഒത്തുതീർപ്പിന് കാരണമെന്നാണ് ചില തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലണ്ടനിലുള്ള സംഗീത ചെന്നെെയിലേക്ക് എത്തിയെന്നും വിവരമുണ്ട്. ജൂൺ 22ന് വിജയ്‌യുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളോട് ഇതുവരെ വിജയ്‌യോ സംഗീതയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വിവാഹമോചനം തേടി സംഗീത സ്വർണലിംഗമാണ് ചെങ്കൽപേട്ട് കുടുംബ കോടതിയിൽ ഹർജി സമർപ്പിച്ചത്. നടിയുമായുള്ള ബന്ധം ആരോപിച്ചാണ് സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തത്. 2021ൽ തന്നെ ഇവരുടെ ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് വിവരം. പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് സംഗീത ആഗ്രഹിച്ചെങ്കിലും വിജയ് ആദ്യം അതിന് തയ്യാറായില്ല. തന്റെ രാഷ്ട്രീയ ഭാവി തകരുമെന്ന് ഭയന്നാണ് വിജയ് വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ചതെന്നാണ് വിവരം. പിന്നാലെയാണ് സംഗീത കോടതിയെ സമീപിച്ചത്.
1996ൽ പുറത്തിറങ്ങിയ 'പൂവേ ഉനക്കാകെ' എന്ന ചിത്രം കണ്ടാണ് സംഗീത വിജയ്‌യുടെ ആരാധികയായത്. ലണ്ടനിൽനിന്ന് വിജയ്‌യെ നേരിൽ കാണാനായി മാത്രം സംഗീത ചെന്നൈയിലെത്തി. ലണ്ടൻ യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് വിജയ്ക്ക് സംഗീത സ്ഥിരമായി കത്തുകളെഴുതിയിരുന്നു. സൗഹൃദം പ്രണയമായി വളരുകയും വീട്ടുകാരുടെ അനുവാദത്തോടെ 1999 ഓഗസ്റ്റിൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. പ്രധാന പരിപാടികളിലെല്ലാം വിജയ്‌ക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്ന സംഗീത കുറച്ചുകാലമായി പൊതുവേദികളിൽ എത്തിയിരുന്നില്ല. പിന്നാലെ ഇരുവരും അകന്നുകഴിയുകയാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ടിവികെ പരിപാടികളിൽ വിജയ്‌യുടെ മാതാപിതാക്കൾ എത്തിയപ്പോഴും സംഗീതയും മക്കളും എത്തിയിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |