
തൃശൂർ: പെൺവാണിഭ കേന്ദ്രത്തിലുണ്ടായ തർക്കത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഒഡീഷ സ്വദേശിയായ ധൻപതി നായിക് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് സ്‌ത്രീകളും രണ്ട് പുരുഷന്മാരും അറസ്റ്റിലായി. തൃശൂർ നഗരത്തിലെ വാടകവീട്ടിലാണ് പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഒഡീഷ സ്വദേശികളാണ് ഇത് നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ഇതരസംസ്ഥാനക്കാർക്ക് മാത്രമാണ് ഇവിടെ പ്രവേശനം അനുവദിച്ചിരുന്നത്.
ജൂൺ 18ന് രാത്രി പത്ത് മണിക്കാണ് കോരപ്പത്ത് ലെയിനിലെ വാടകവീട്ടിൽ യുവാവ് അതിക്രൂര ആക്രമണത്തിന് വിധേയനായത്. ഇതരസംസ്ഥാന തൊഴിലാളികൾ നടത്തുന്ന പെൺവാണിഭ കേന്ദ്രത്തിലേക്ക് മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് ധൻപതി നായിക് എത്തിയത്. അവിടെവച്ച് നടത്തിപ്പുകാരുമായുണ്ടായ സാമ്പത്തികതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ധൻപതി നായിക്കിനെ ഉടൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
ധൻപതി നായിക്കിനൊപ്പമുണ്ടായിരുന്ന മക്കർ ഹാജി, തൃണാദ് മാജി തുടങ്ങിയവർക്കും മർദനത്തിൽ പരിക്കേറ്റിരുന്നു. മൊഹന്ദി നായിക്, നോബി ഹുസൈൻ, മസുമ, നസ്രീൻ, മച്ചാലി ഖാത്തൂൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നടത്തിപ്പുകാരിൽ ഒരാളായ ബിച്ചു നായിക് ഒളിവിലാണ്. നഗരത്തിൽ ഇത്തരത്തിലൊരു പെൺവാണിഭ കേന്ദ്രം പ്രവർത്തിക്കുന്നതായി പ്രദേശവാസികൾക്കുപോലും സംശയം ഇല്ലായിരുന്നെന്നാണ് വിവരം. സമാനമായ രീതിയിൽ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള പെൺവാണിഭ കേന്ദ്രങ്ങൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |