
മലപ്പുറം: കാർ ആക്സസറീസ് കടയുടെ മുകളിൽ ലഹരിവിൽപ്പന നടത്തിവന്ന രണ്ട് യുവാക്കൾ പിടിയിൽ. ഇവരിൽ നിന്ന് 2.530 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പാങ്ങ് ചെന്നനപറമ്പ് സ്വദേശി കൊട്ടാരപറമ്പിൽ മുഹമ്മദ് സാദിഖ് (28), കടുങ്ങപുരം പറവക്കൽ സ്വദേശി മുടക്കയിൽ മനേഷ് (25) എന്നിവരെയാണ് പൊലീസും ഡാൻസാഫും അറസ്റ്റ് ചെയ്തത്. മലപ്പുറം ഡിവൈഎസ്.പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും, മലപ്പുറം പൊലീസ് ഇൻസ്‌പെക്ടർ എസ്.എസ്. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്നാണ് പ്രതികളെ കുടുക്കിയത്.
വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടായിരുന്നു പ്രതികളുടെ ലഹരിവിൽപ്പന. കാർ ആക്സസറീസ് കടയുടെ മുകളിൽ ലഹരി ഉപയോഗിക്കുന്നവർക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഇവർ ഒരുക്കിയിരുന്നു. ഗ്ലാസ് ഫ്യൂമുകളും, ഗ്യാസ് ലൈറ്ററുകളും, പ്രത്യേക ഇരിപ്പിടം അടക്കമുള്ള സൗകര്യങ്ങൾ ചെയ്ത് കൊടുത്തായിരുന്നു പ്രതികളുടെ കച്ചവടം.
അതേസമയം ബത്തേരിയിൽ പൊലീസിനെ വെട്ടിച്ച് കടന്നുകളയാൻ മയക്കുമരുന്ന് പാക്കറ്റ് വിഴുങ്ങിയ യുവാവും പിടിയിലായി. കോഴിക്കോട് പരപ്പൻപൊയിൽ സ്വദേശി തെക്കേ പുരയിൽ സനീഷ് കുമാർ ആണ് (40) ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടിയത്. ബസ് യാത്രക്കാരനായിരുന്ന ഇയാളിൽ നിന്നും കവർ ഉൾപ്പെടെ 64 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.
ബത്തേരിയിൽ പൊലീസ് ബസ് തടഞ്ഞുനിർത്തി പരിശോധിക്കുന്നതിനിടെയാണ് സനീഷ് കുമാർ കൈയിലുണ്ടായിരുന്ന ലഹരിമരുന്ന് പാക്കറ്റ് വിഴുങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും ഒന്നും കണ്ടെത്താനായില്ല. എന്നാൽ സംശയം തോന്നിയ പൊലീസ് ഇയാളെ ഉടൻ തന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സ്‌കാനിംഗിന് വിധേയനാക്കുകയായിരുന്നു. സ്‌കാനിംഗിൽ വയറ്റിനകത്ത് കവർ കണ്ടെത്തിയതോടെ പ്രതിയുടെ തന്ത്രം പൊളിഞ്ഞു. തുടർന്ന് വിദഗ്ദ്ധ വൈദ്യസഹായത്തോടെയാണ് വയറ്റിൽ നിന്നും മയക്കുമരുന്ന് പാക്കറ്റ് പുറത്തെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |