
ഇതുവരെ ജീവനൊടുക്കിയത്
16 വിദ്യാർത്ഥികൾ
ന്യൂഡൽഹി: 'അമ്മേ, ഞാൻ ജീവനൊടുക്കാൻ പോകുകയാണ്. അമ്മ വിഷമിക്കരുത്. അടുത്തജന്മം അമ്മയുടെ ഗർഭപാത്രത്തിൽ തന്നെ ജനിക്കും. അന്ന് ഇത്തരത്തിൽ വേദനയുണ്ടാക്കില്ല. എന്നെ കുറിച്ചോർത്ത് വിഷമിക്കരുത്. സഹോദരൻ സുമേദിനൊപ്പം കഴിയണം. ഞാൻ അതിയായ വേദനയിലാണ്. എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. അമ്മ എന്നോട് ക്ഷമിക്കണം."- മൊബൈൽ ഫോൺ ക്യാമറയ്‌ക്കു മുന്നിൽ കൈക്കൂപ്പി പൊട്ടിക്കരഞ്ഞു കൊണ്ട് നീറ്റ് പരീക്ഷാർത്ഥിയായ 18 കാരൻ സുശീൽ ധാഗെ അമ്മയോട് പറഞ്ഞത് രാജ്യത്തിന്റെ നൊമ്പരമായി.
33 സെക്കൻഡ് വീഡിയോ കുടുംബത്തിന് അയച്ചുകൊടുത്തശേഷം സമീപത്തെ കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. മഹാരാഷ്ട്ര ഹിൻഗോളി ജില്ലയിൽ ബുധനാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. ഞായറാഴ്ച നടന്ന നീറ്റ് യു.ജി പുനഃപരീക്ഷ എഴുതിയിരുന്നു. മികച്ച പ്രകടനം നടത്താനായില്ലെന്ന് സുശീൽ കുടുംബത്തോട് പറഞ്ഞിരുന്നു. ഇക്കാര്യമടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. പുനഃപരീക്ഷയ്‌ക്കുശേഷമുള്ള രണ്ടാമത്തെ വിദ്യാർത്ഥി ആത്മഹത്യയാണിത്. ഇൻഡോറിലെ സെന്ററിൽ പരീക്ഷയെഴുതിയ ശേഷം മടങ്ങിയ വിദ്യാർത്ഥിനി നിക്കി യാദവിന്റെ മൃതദേഹം നർമ്മദ നദിയിൽ കണ്ടെത്തിയിരുന്നു. മേയ് മൂന്നിലെ പരീക്ഷ റദ്ദാക്കിയ ശേഷം മാനസിക സമ്മർദ്ദം താങ്ങാനാകാതെ 16ൽപ്പരം പരീക്ഷാർത്ഥികളാണ് രാജ്യത്ത് ജീവനൊടുക്കിയത്.
സോനം വാംഗ്ചുക്
നിരാഹാരത്തിലേക്ക്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുക് ഞായറാഴ്ച അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കും. കോക്രോച്ച് ജനത പാർട്ടി 20 മുതൽ ഡൽഹി ജന്തർ മന്ദറിൽ ആരംഭിച്ച സമരം തുടരുകയാണ്. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് ജന്തർ മന്ദറിൽ സോനം വാംഗ്ചുക് നിരാഹാരമിരിക്കുക.
രാഹുൽ - പ്രധാൻ വാക്പോര്
ന്യായമായ പരീക്ഷയും സുരക്ഷിതമായ ഭാവിയും ആവശ്യപ്പെടുന്ന വിദ്യാർത്ഥികളെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ 'ഭീകരർ" എന്ന് വിളിക്കുന്നുവെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഇത് പുതിയ കാര്യമല്ല. കർഷകരെ പ്രൊഫഷണൽ പ്രക്ഷോഭകരും പരാദങ്ങളുമെന്ന് വിളിച്ചു. രാഹുൽ പരീക്ഷാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും യുവാക്കൾക്കിടയിൽ ഭീതി പരത്തുകയാണെന്നും ധർമേന്ദ്ര പ്രധാൻ പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |