
ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ പതിനേഴുകാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് ഇരട്ട വധശിക്ഷ. തൂത്തുക്കുടി പോക്‌സോ പ്രത്യേക കോടതിയാണ് മുഖ്യപ്രതിയായ ധർമ്മ മുനീശ്വരനെ (38) തൂക്കിലേറ്റാൻ വിധിച്ചത്. സംഭവം നടന്ന് 77 ദിവസങ്ങൾക്കകമാണ് വിധി. മാനഭംഗം, കൊലപാതകം എന്നീ രണ്ട് കുറ്റങ്ങൾക്കും പ്രത്യേകമായിട്ടാണ് വധശിക്ഷ.
കഴിഞ്ഞ മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. തമിഴ്നാട്ടിലെ വിളാത്തികുളത്ത് വച്ച് കാണാതായ പെൺകുട്ടിയുടെ മൃതദേഹം വീടിനടുത്തുള്ള വനപ്രദേശത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്ത് സിസിടിവി ക്യാമറകൾ ഇല്ലാതിരുന്നതിനാൽ പൊലീസ് പ്രത്യേക 10 അംഗ അന്വേഷണ സംഘത്തെ രൂപികരിച്ചു. തുടർന്ന് മറ്റ് പ്രദേശങ്ങളിലെ 98 സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത്. ഇതിനിടെ പ്രദേശത്തെ കാറ്റാടിയന്ത്രത്തിലെ ക്യാമറയിൽ പതിഞ്ഞ ഇരുചക്രവാഹനത്തിന്റെ ദൃശ്യങ്ങൾ കേസിൽ നിർണായകമായി. നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ച നിലയിലായിരുന്ന ബൈക്ക് മോഷ്ടിക്കപ്പെട്ടതാണെന്ന് പൊലീസ് കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു. തമിഴ്നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളിൽ വിചാരണ വേഗത്തിലാക്കാനും പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും മുഖ്യമന്ത്രി ജോസഫ് വിജയ് പൊലീസിനും അധികൃതർക്കും നിർദ്ദേശം നൽകിയ അതേദിവസമാണ് വിധി വന്നതെന്നും ശ്രദ്ധേയമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |