മുംബയ് : സ്റ്റീൽ കമ്പനിയുടെ ട്രാൻസ്പോർട്ട് കരാർ വാഗ്ദാനം ചെയ്ക് 15 ലക്ഷം രൂപയിലേറെ തട്ടിയെടുത്തെന്ന പരാതിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാജേഷ് ചൗഹാനെതിരെ കേസെടുത്തു. കോടതി ഉത്തരവിനെ തുടർന്നാണ് മോഹൻനഗർ പൊലീസ് ചൗഹാനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.
ദിങ്കർ വിശ്വാമിത്ര എന്നയാളാണ് മുൻതാരത്തിനെതിരെ പരാതി നൽകിയത്. പ്രമുഖ വ്യവസായികളുമായി പരിചയമുള്ള അടുത്ത ബന്ധമുള്ള മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണെന്നാണ് ചൗഹാൻ പരിചയപ്പെടുത്തിയത്. ഒഡിഷയിലെ കിയോഞ്ജർ ജില്ലയിലുള്ള ജിൻഡാൽ സ്റ്റീലിന്റെ അയിര് ക.റ്റി അയതക്കുന്നതിനുള്ള ട്രാൻസ്പോർട്ട് കരാർ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ചൗഹാൻ ദിങ്കർ വിശ്വമിത്രയെ സമീപിച്ചത്. ഗോവിന്ദ് ട്രാൻസ്പോർട്ട് കമ്പനി എന്ന തന്റെ സ്ഥാപനത്തിന് ഈ കരാർ ലഭിച്ചിട്ടുണ്ടെന്നും ട്രക്കുകൾ ഇറക്കി തന്റെ ബിസിനസിൽ നിക്ഷേപിച്ചാൽ വൻലാഭം നേടാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.
വ്യാജ വർക്ക് ഓർഡറും പരാതിക്കാരനെ കാണിച്ചിരുന്നു. തുടർന്ന് 2021 ജൂലായ് 30ന് ചൗഹാനുമായി കരാറിലേർപ്പെടുകയും ചെക്ക് വഴി 2.51 ലക്ഷം രൂപ നൽകുകയും ചെയ്തു. പിന്നീട് രണ്ട് ഗഡുക്കളിലായി 15.01 ലക്ഷം രൂപ കൂടി നൽകി. ചൗഹാനിൽ നിന്ന് മറുപടികളൊന്നും കിട്ടാതെ വന്നതോടെ ജിൻഡാൽ സ്റ്രീൽ കമ്പനി.യുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. മോഹൻനഗർ പൊലീസിലും ദുർഗ് എസ്.പിക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതി പരാതിയിൽ കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ ബിസിനസ് തർക്കമാണ് പരാതിക്ക് പിന്നിലെന്നാണ് രാജേഷ് ചൗഹാന്റെ പ്രതികരണം. കുറച്ചു പണം തിരികെ നൽകിയിട്ടുണ്ടെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് ബാക്കി തുക നൽകാൻ വൈകിയതെന്നും ചൗഹാൻ പറഞ്ഞു.
1993 മുതൽ 1998 വരെ 21 ടെസ്റ്റുകളിലും 35 ഏകദിനങ്ങളിലും കളിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് രാജേഷ് ചൗഹാൻ. ഓഫ് സ്പിന്നറായ അദ്ദേഹം 1990 കളിൽ കുംബ്ലെ- വെങ്കടപതി രാജു- ചൗഹാൻ എന്നിവരടങ്ങിയ ഇന്ത്യൻ സ്പിൻ ത്രയത്തിന്റെ ഭാഗമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |