ന്യൂഡൽഹി: വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രധാൻ രാജിക്കത്തയച്ചു. കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) കേന്ദ്രവുമായുള്ള മൂന്നാം റൗണ്ട് ചർച്ചയ്ക്ക് മുന്നോടിയായി രാജി വിവരം കേന്ദ്രമന്ത്രി സ്വന്തം എക്‌സ് അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു. ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രധാന്റെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ വ്യക്തമാക്കിയിരുന്നു.
ധർമേന്ദ്ര പ്രധാന്റെ രാജി യുവാക്കളുടെയും ജെൻ സിയുടെയും വിജയമാണെന്ന് കോൺഗ്രസ് സമൂഹമാദ്ധ്യമ പോസ്റ്റിൽ വ്യക്തമാക്കി. 'വിദ്യാഭ്യാസ സമ്പ്രദായത്തിൽ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് രാജ്യത്തുടനീളം ശബ്ദമുയർത്തിയ കോടിക്കണക്കിന് യുവാക്കളുടെ വിജയമാണിത്. യുവാക്കളുടെ സത്യത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഹങ്കാരം പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ നുണകൾ തുറന്നുകാട്ടി. യുവ പ്രതിഷേധക്കാർ കഴിവില്ലാത്തവനും അഴിമതിക്കാരനുമായ വിദ്യാഭ്യാസ മന്ത്രിയെ രാജിവയ്ക്കാൻ നിർബന്ധിതനാക്കി. നീറ്റ് പേപ്പർ ചോർച്ചയുടെ ആദ്യ ദിവസം മുതൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസും യുവാക്കൾക്ക് നീതി ലഭിക്കുന്നതിനായി തെരുവുകളിൽ നിന്ന് പാർലമെന്റ് വരെ പോരാടുകയായിരുന്നു. വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കുന്നതുവരെ പോരാട്ടം തുടരും. പ്രതിഷേധിക്കുന്ന യുവാക്കൾക്കെതിരെ ലാത്തി ചാർജും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ചതിന് മോദി മാപ്പ് പറയണം'- കോൺഗ്രസ് ആവശ്യപ്പെട്ടു.
'സർക്കാരിന് വഴങ്ങേണ്ടി വന്നു, ഇന്ത്യയിലെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വിജയം'- ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി എംപി പ്രതികരിച്ചു.

'ജനാധിപത്യത്തിന്റെ വിജയമാണിത്
തെരുവുകളിൽ നിന്ന് നേരിട്ട് ജനാധിപത്യം.
സമാധാനത്തിന്റെയും ക്ഷമയുടെയും സ്ഥിരോത്സാഹത്തിന്റെയും വിജയമാണിത്.
രാജ്യത്തിന്റെ ജെൻ സി, സിജെപി എന്നിവർക്ക് അഭിനന്ദനം.
ഭയം ഉപേക്ഷിച്ച് രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഉയർന്നുവന്നതിന് എല്ലാ പൗരന്മാർക്കും നന്ദി.
ഉത്തരവാദിത്തത്തിൽ നിന്ന്, ഇപ്പോൾ പരിഷ്കാരങ്ങളിലേക്ക്'- സോനം വാങ്ചുക്ക് എക്‌സിൽ കുറിച്ചു.

'ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ മുഴുവൻ രാജ്യത്തിനും അഭിനന്ദനങ്ങൾ. ജനാധിപത്യത്തിന്റെ വലിയ വിജയം'- രാജി വാർത്തയ്ക്ക് പിന്നാലെ എഎപി നേതാവ് അരവിന്ദ് കേജ്‌രിവാൾ പ്രതികരിച്ചു.

'വിദ്യാർത്ഥി ശക്തി നീണാൾ വാഴട്ടെ- ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ സിജെപി പോസ്റ്റ് ചെയ്തു. 'നമ്മൾ അത് നേടി'- ജന്തർ മന്തർ വേദിയിൽ നിന്ന് പ്രധാൻ രാജിവച്ച വാർത്ത പ്രഖ്യാപിച്ചുകൊണ്ട് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു. 'ഈ സർക്കാരിൽ ആരും രാജിവയ്ക്കില്ലെന്ന് അവർ പറയാറുണ്ടായിരുന്നു. പക്ഷേ ഞങ്ങൾ അത് ചെയ്യിച്ചു'- എന്നും ദീപ്‌കെ കൂട്ടിച്ചേർത്തു.
'ഈ രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളോടും, വികാരങ്ങളോടും, ന്യായമായ പ്രതീക്ഷകളോടും എനിക്ക് ആഴമായ ബഹുമാനമുണ്ട്. ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നത് നമ്മുടെ രാഷ്ട്രീയ, സാമൂഹിക ജീവിതത്തിന്റെ ധാർമ്മിക ലക്ഷ്യമാണ്. ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ രാഷ്ട്രത്തെ സേവിക്കാൻ എനിക്ക് അവസരം നൽകിയതിന് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് ഞാൻ എന്റെ നന്ദി അറിയിക്കുന്നു'- രാജി പ്രഖ്യാപിച്ചുകൊണ്ട് പ്രധാൻ വ്യക്തമാക്കി.
'രാജ്യത്തെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ വലയിൽ അകപ്പെടാൻ അനുവദിക്കില്ല എന്നത് എന്റെ ദൃഢനിശ്ചയമാണ്. ജന്തർ മന്തറിലും രാജ്യത്തുടനീളവും ഉടലെടുത്ത സാഹചര്യം ദേശവിരുദ്ധ ശക്തികൾ മുതലെടുക്കരുതെന്നും രാഷ്ട്രത്തിന്റെ ഐക്യം അചഞ്ചലമായി തുടരുന്നുവെന്നും ഇന്ത്യയിലെ ഒരു വിദ്യാർത്ഥിയുടെ പോലും ഭാവി നിയമപരമായ സങ്കീർണതകളിൽ കുടുങ്ങിപ്പോകരുതെന്നും നമ്മുടെ കുട്ടികൾ പഠനത്തിനും കരിയർ കെട്ടിപ്പടുക്കുന്നതിനുമായി സമയം നീക്കിവയ്ക്കുന്നുവെന്നതും മനസിൽ ഉറപ്പിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് രാജി സമർപ്പിച്ചു'- പ്രധാൻ കൂട്ടിച്ചേർത്തു.
Union Education Minister Dharmendra Pradhan has resigned, submitting his resignation letter to Prime Minister Narendra Modi. The resignation, reported from New Delhi, occurred amidst intensifying student protests. This development marks his departure from the central cabinet during a period of significant educational unrest.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |