തിരുവനന്തപുരം: ജില്ലയിൽ പകർച്ച വ്യാധികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഡ്രൈ ഡേ ആചരണം കർശനമാക്കുന്നതിനും ഹോട്ട് സ്പോട്ടുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നിർദേശം നൽകി ജില്ലാ കളക്ടർ അനു കുമാരി. പകർച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലാതല പകർച്ചവ്യാധി പ്രതിരോധ അവലോകനയോഗം ചേർന്നു. പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങളിൽ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും കൊതുകിന്റെ ഉറവിടങ്ങൾ യഥാസമയം നശിപ്പിച്ച് പകർച്ചവ്യാധി പ്രതിരോധത്തിനായി എല്ലാവരും പരിശ്രമിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. സ്‌കൂളുകളിലും ഓഫീസുകളിലുമുൾപ്പെടെ ഡ്രൈ ഡേ നിർബന്ധമായും നിരീക്ഷിക്കുന്നതിനും നിർദേശം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ ആൽഫ്രഡ് ഒ.വി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ,ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ,വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
കൈകോർത്ത് വിവിധ വകുപ്പുകൾ
പകർച്ചവ്യാധി പ്രതിരോധനത്തിന്റെ ഭാഗമായി വിവിധ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങൾ യോഗത്തിൽ വിശദീകരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ 1260 ക്ലീനിംഗ് ഡ്രൈവുകൾ നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. 390 കുളങ്ങൾ വൃത്തിയാക്കി. മൂന്ന് ലക്ഷത്തോളം വരുന്ന കിണറുകളിൽ ക്ലോറിനേഷൻ ചെയ്തു. മാലിന്യസംസ്‌കരണത്തിൽ വീഴ്ച വരുത്തുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക സ്‌ക്വാഡിന്റെ പരിശോധന കർശനമാക്കി. ആമയിഴഞ്ചാൻ തോട് ഉൾപ്പെടെ വൃത്തിയാക്കുന്നതിന് കോർപ്പറേഷന്റെ നേതൃത്വത്തിൽ ഏഴ് സ്‌ക്വാഡുകളേയും 10 സ്പെഷ്യൽ സ്‌ക്വാഡുകളേയും വിന്യസിപ്പിച്ചു. 1076 ഓടകളിൽ 108 എണ്ണം ഒഴികെ ബാക്കിയെല്ലാം വൃത്തിയാക്കി.
നിർദ്ദേശങ്ങൾ പലത്
പ്ലാന്റ് നഴ്സറികൾ,റബർത്തോട്ടങ്ങൾ,കൈതച്ചക്കത്തോട്ടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് പൂർണമായും ഒഴിവാക്കുക
ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക.
അങ്കണവാടികളിലും സ്‌കൂളുകളിലും ഹാൻഡ് വാഷ് ഉപയോഗം നിർബന്ധമാക്കുക
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ അനാഥാലയങ്ങൾ,ജുവനൈൽ ഹോമുകൾ എന്നിവിടങ്ങളിൽ മുൻകരുതൽ നടപടി സ്വീകരിക്കുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |