തിരുവനന്തപുരം: മുടവൻമുഗൾ കുന്നത്ത് ബംഗ്ളാവ് റോഡിലെ വാട്ടർ അതോറിട്ടിയുടെ വാട്ടർ ടാങ്കിന്റെ ചുറ്രുമതിൽ ഇടിഞ്ഞുവീണ് രണ്ട് വീടുകൾക്ക് കേടുപാട്. ഇന്നലെ പുലർച്ചെ 4.30ഓടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല.
മതിലിന്റെ കുറച്ചുഭാഗമാണ് ഇടിഞ്ഞത്. ചുറ്റുമതിലിന് താഴെയുള്ള കുന്നത്ത് ബംഗ്ളാവ് ടി.സി 47/191/1ലെ ദിവ്യയുടെ പാരഡൈസ് വീടിന്റെ പിറകുവശത്തും ദീപയുടെ ബത്‌ലഹേം വീട്ടിലേക്കുമാണ് മതിൽ ഇടിഞ്ഞത്. ദിവ്യയുടെ വീടിന്റെ അഞ്ച് ജനൽപാളികളും 1000 ലിറ്രറിന്റെ വാട്ടർ ടാങ്കും തകർന്നു. പുലർച്ചെ ദിവ്യയും അമ്മയും അടുക്കളയിൽ നിൽക്കുന്നതിനിടെ വലിയ ശബ്ദംകേട്ട് നോക്കിയപ്പോഴാണ് മുറിയുടെ അകത്തേക്ക്
മണ്ണ് വീണതായി കണ്ടത്. ദിവ്യയുടെ അമ്മൂമ്മയുടെ സഹോദരി ദേവകി (85) കിടന്ന മുറിയിലാണ് മണ്ണിടിഞ്ഞുവീണത്. കിടപ്പുരോഗിയായ ഇവരുടെ ദേഹത്തേക്ക് പൊട്ടിയ ജനൽചില്ലുകളും തെറിച്ചുവീണു. തലനാരിഴയ്‌ക്കാണ് ഇവർ രക്ഷപ്പെട്ടത്. മണ്ണ് ഉടൻ തന്നെ നീക്കം ചെയ്‌തു.
വലിയ പാറക്കല്ലുകളും മണ്ണും വീണാണ് ദീപയുടെ വീടിന്റെ മുകൾ ഭാഗത്തെ വർക്ക് ഏരിയയും കൈവരിയും തകർന്നത്. വീടിന്റെ താഴ്‌ഭാഗവും മുകൾഭാഗവും വാടകയ്ക്ക് നൽകിയിരിക്കുകയാണ്. വാട്ടർ അതോറിട്ടി അധികൃതർ സ്ഥലത്തെത്തി മതിലിടിഞ്ഞ ഭാഗവും വീടുകളും സന്ദർശിച്ചു. ജെ.സി.ബി ഉപയോഗിച്ച് മണ്ണും കല്ലും വീടുകളിൽ നിന്ന് നീക്കം ചെയ്യാൻ തുടങ്ങി. നാളെയോടെ മണ്ണ് പൂർണമായും നീക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്നാണ് അപകടമെന്ന് അധികൃതർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |