SignIn
Kerala Kaumudi Online
Monday, 25 May 2026 7.36 AM IST

പോസ്റ്റൽ വോട്ടിന് ഇനി അവസരമില്ല #വൈകിപ്പോയെന്ന് ഹൈക്കോടതി

p

കൊച്ചി: തിരഞ്ഞെടുപ്പു ജോലിക്ക് നിയോഗിച്ച ഇരുപതിനായിരത്തിലേറെ സർക്കാർ ജീവനക്കാർക്ക് പോസ്റ്റൽ വോട്ട് സൗകര്യം ലഭ്യമാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദ്ദേശിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. വൈകിയ വേളയിൽ തിരഞ്ഞെടുപ്പ് നടപടികളിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് കെ.വി. ജയകുമാർ വിലയിരുത്തി.

20,411 ജീവനക്കാർക്ക് പോസ്റ്റൽ വോട്ട് നിഷേധിച്ചെന്നാരോപിച്ച് എൻ.ജി.ഒ യൂണിയനടക്കമുള്ളവയാണ് ഹൈക്കോടതിയെ സമീപിച്ചത്. എല്ലാ കളക്ടറേറ്റുകളിലും ഒരു ഫെസിലിറ്റേഷൻ സെന്റർ വീതം തുറന്ന് പോസ്റ്റൽ വോട്ടിന് സൗകര്യം ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം.

വോട്ട് ചെയ്യാനായില്ലെന്ന് പരാതിയുള്ളവരുടെ പേരും മറ്റ് വിവരങ്ങളും ഹർജിക്കാർ സമർപ്പിച്ചിട്ടില്ലെന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ വാദം കോടതി പരിഗണിച്ചു. വിവരങ്ങൾ നൽകാത്തത് തിരഞ്ഞെടുപ്പ് നടപടികൾ വൈകിക്കാനാണെന്നും കമ്മിഷൻ ആരോപിച്ചു. വോട്ട് ചെയ്യാനാകാത്തവരുടെ ജില്ല തിരിച്ചുള്ള കണക്ക് നൽകിയിട്ടുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വിശദീകരണം. ഇതനുസരിച്ച് തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് തപാൽ വോട്ട് ചെയ്യാത്തവർ ഏറെയുള്ളത്.

ഇവരുടെ പേരു വിവരങ്ങൾ നൽകിയിട്ടില്ലെന്ന് കോടതിയും ചൂണ്ടിക്കാട്ടി. പോസ്റ്റൽ ബാലറ്റടക്കമുള്ളവ സ്ട്രോംഗ് റൂമിലാക്കി മുദ്രവച്ചതാണെന്നും വോട്ട് എണ്ണുന്ന മേയ് നാലിന് രാവിലെ എട്ടിനേ തുറക്കാനാകൂ എന്നും കമ്മിഷൻ വിശദീകരിച്ചു. അതിന് മുമ്പ് തുറക്കുന്നത് തിരഞ്ഞെടുപ്പ് നടപടിയുടെ പരിശുദ്ധിയെയും രഹസ്യസ്വഭാവത്തെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചവർക്ക് ഏപ്രിൽ ഒന്നു മുതൽ എട്ടു വരെയായിരുന്നു ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ടെത്തി പോസ്റ്റൽ വോട്ടു ചെയ്യാനുള്ള അവസരം. യഥാസമയം പോസ്റ്റൽ ബാലറ്റ് അവിടെ എത്തിക്കാത്തതിനാൽ വോട്ട് ചെയ്യാനായില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POSTAL VAOTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA