
കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ശ്രീജിത്, ജീവൻ, പി.എസ്. കിരൺ, അനിൽകുമാർ, ഷഫീക്ക്, എസ്. സിദ്ധാർത്ഥ്, നിഷാദ് എന്നിവരുടെ ഹർജി പരിഗണിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്ത് സർക്കാരിന്റെ വിശദീകരണം തേടി. 30ന് വീണ്ടും പരിഗണിക്കും. മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയും സെഷൻസ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 56 ദിവസമായി റിമാൻഡിലുള്ള തങ്ങൾക്കെതിരെ തെളിവുകളില്ലെന്ന് പ്രതികൾ ഹർജിയിൽ ചൂണ്ടിക്കാട്ടി. അക്രമത്തിലോ പൊതുമുതൽ നശിപ്പിച്ചതിലോ നേരിട്ട് പങ്കില്ല. മാദ്ധ്യമങ്ങളിലെ ചിത്രങ്ങൾ കണ്ടാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. സി.പി.എം പ്രവർത്തകർ സംഘം ചേർന്ന് ഇ.ഡി, സി.ആർ.പി.എഫ്, പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് മർദ്ദിച്ചെന്നാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |