തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കി സിപിഎം ജില്ലാ സെക്രട്ടറി വി ജോയ്. ഈ ആവശ്യവുമായി യുഡിഎഫ് സിപിഎമ്മിനെ സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ അവിശ്വാസത്തെ പിന്തുണയ്ക്കണോ എന്നത് നയപരമായ തീരുമാനമാണ്. അത്തരമൊരു തീരുമാനം ഇപ്പോൾ എടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഭാവിയിൽ അങ്ങനെയുണ്ടാകില്ലെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാപ്പാ കേസിൽ ബിജെപി കൗൺസിലർ ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് നേരത്തെ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. നഗരസഭയിലെ ഭരണസ്തംഭനം ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. ഈ അവിശ്വാസപ്രമേയത്തെ സിപിഎം പിന്തുണച്ചേക്കുമെന്ന രീതിയിൽ മുൻ മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവന പുറത്തുവന്നിരുന്നു. എന്നാൽ പിന്തുണയ്ക്കില്ല എന്നാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാത്തതിന് പിന്നിൽ എൽഡിഎഫും ബിജെപിയും തമ്മിലുള്ള ധാരണയാണെന്ന ആരോപണവുമായി യുഡിഎഫ് കൗൺസിലർ കെഎസ് ശബരീനാഥൻ രംഗത്തെത്തി. എൽഡിഎഫിന്റെ കരാർ നിയമനങ്ങൾ റദ്ദാക്കുമെന്ന ഭയം കാരണമാണ് ഇതെന്നും ശബരീനാഥൻ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |