തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ ഒമ്പതാം പ്രതിക്ക് ജാമ്യം കിട്ടിയ സംഭവത്തിൽ അസാധാരാണ നടപടിയുമായി സർക്കാർ. പ്രതിക്ക് ജാമ്യം കിട്ടിയതിനെതിരെ നാളെ ഹൈക്കോടതിയിൽ സമർപ്പിക്കുന്ന അപ്പീലിൽ പബ്ലിക് പ്രോസിക്യൂട്ടറായ ഗീനാ കുമാരിയെ എതിർകക്ഷിയാക്കും. വിഷയത്തിൽ പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറൽ ടി അസഫലി നേരിട്ട് ഇടപെട്ടതിന് പിന്നാലെയാണ് നടപടി. കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത്നിന്നും ഗീനാകുമാരിയെ മാറ്റിയതായുള്ള ഉത്തരവ് വൈകാതെ പുറത്തിറക്കും.
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ ഒമ്പതാം പ്രതി ഹരീഷിന് ജാമ്യം കിട്ടാനായി ഒത്തുകളിച്ചെന്ന് ആരോപിച്ചാണ് കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത്നിന്ന് ഗീനാകുമാരിയെ മാറ്റാൻ സർക്കാർ തീരുമാനിച്ചത്. ഒക്ടോബർവരെ ഗീനയ്ക്ക് കാലാവധിയുണ്ടെങ്കിലും എൽ.ഡി.എഫ് സർക്കാർ നിയമിച്ച ഗീനാകുമാരിയെ മാറ്റണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.
കഴിഞ്ഞ 18ന് ഹരീഷിന്റെ ജാമ്യത്തെ എതിർത്ത് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. ജാമ്യം നൽകാതിരിക്കാൻ 13 കാരണങ്ങളും റിപ്പോർട്ടിലുണ്ടായിരുന്നു. റിപ്പോർട്ട് ഗീനാകുമാരി കോടതിക്ക് കൈമാറിയെങ്കിലും ജാമ്യത്തെ എതിർത്തില്ല. റിപ്പോർട്ട് നൽകിയ ശേഷം കേസിൽ വാദം കേൾക്കാൻ ഒരാഴ്‌ച സമയമുണ്ടായിരുന്നിട്ടും കേസ് ഡയറിയടക്കമുള്ള രേഖകൾ പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം ഏകദേശം പൂർത്തിയായെന്നും ഇനി കസ്റ്റഡിയുടെ ആവശ്യമില്ലെന്നുമാണ് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |