
തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും. 22ന് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സി.ബി.എസ്.ഇ പുനർമൂല്യനിർണ്ണയ ഫലം വൈകിയതിനാൽ നീട്ടുകയായിരുന്നു. അതേസമയം, 13 % സി.ബി.എസ്.ഇ വിദ്യാർത്ഥികളുടെ പുനർമൂല്യനിർണയ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അവരുടെ പഴയ മാർക്കാവും എൻട്രൻസ് റാങ്ക് പട്ടികയിലേക്ക് പരിഗണിക്കുക. ഇതിനെ രക്ഷിതാക്കൾ കോടതിയിൽ ചോദ്യം ചെയ്താൽ റാങ്ക് പട്ടിക നിയമക്കുരുക്കിലാവും.
മാർക്ക് അപ്‌ലോഡ് ചെയ്യാൻ സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് മൂന്നു തവണ സമയം അനുവദിച്ചെന്നും ഇനി സമയം നീട്ടിനൽകിയാൽ അലോട്ട്മെന്റ് കുഴയുമെന്നും എൻട്രൻസ് കമ്മിഷണറേറ്റ് വ്യക്തമാക്കി. എ.ഐ.സി.ടി.ഇ ഷെഡ്യൂൾ പ്രകാരം ജൂലായ് 30ന് ക്ലാസ് തുടങ്ങുകയും ആഗസ്റ്റ് 14ന് പ്രവേശനം പൂർത്തീകരിക്കുകയും വേണം. ഒരു മാസം കൊണ്ട് മൂന്ന് അലോട്ട്മെന്റാണ് നടത്തേണ്ടത്. ആഗസ്റ്റ് പത്തിനകം സ്പോട്ട് അഡ്മിഷനുകളടക്കം പൂർത്തിയാക്കണം.
അലോട്ട്മെന്റുകൾക്കുള്ള സമയം നീട്ടണമെന്ന് എൻട്രൻസ് കമ്മിഷണർ എ.ഐ.സി.ടി.ഇയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. 13 ശതമാനം കുട്ടികളുടെ ഫലം എപ്പോൾ പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇയും വ്യക്തമാക്കുന്നില്ല. ഭൂരിഭാഗം വിദ്യാർത്ഥികളുടെയും പ്രവേശനം തടസപ്പെടാതിരിക്കുന്ന സ്ഥിതിയൊഴിവാക്കാൻ ഇന്നുതന്നെ എൻട്രൻസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് കമ്മിഷണറേറ്റ് വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |